ബ്രിട്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിനുപിന്നിൽ ഒരാളെ കൂടി തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് വെബ്സൈറ്റായ ബെല്ലിങ് കാറ്റ് റിപ്പോർട്ട്. റഷ്യൻ രഹസ്യാന്വേഷണ സംഘമായ ജി.ആർ.യുവിലെ ഡോക്ടറായ അലക്സാണ്ടർ മിഷ്കിൻ ആണ് കൃത്യം നടത്തിയ രണ്ടാമത്തെ ആളെന്ന വിവരമാണ് ബെല്ലിങ് കാറ്റ് സംഘം പുറത്തുവിട്ടത്. സ്തുത്യർഹ സേവനത്തിന് ഇയാൾക്ക് പുടിെൻറ ആദരം ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
2018 മാർച്ചിൽ ആക്രമണം നടന്ന ബ്രിട്ടനിലെ സാലിസ്ബറിയിലേക്ക് മിഷ്കിൻ യാത്രചെയ്തതിനും തെളിവുണ്ട്. വടക്കൻ റഷ്യയിലെ ഗ്രാമത്തിലാണ് മിഷ്കിൻ ജനിച്ചത്. ജി.ആർ.യു വിലേക്ക് റിക്രൂട്ട് ചെയ്തതിനു പിന്നാലെയാണ് ഇയാൾ സൈനിക ഡോക്ടറായി പേരെടുത്തത്. ഇൻറലിജൻസ് ഏജൻസി നൽകിയ പുതിയപേരിലും വിലാസത്തിലും ആണ് മിഷ്കിൻ ബ്രിട്ടനിലെത്തിയത്. അലക്സാണ്ടർ െപട്രോവ് എന്ന വ്യാജ പേരിൽ യുക്രെയ്ൻ, മാൽഡോവ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്രചെയ്തു.
മാർച്ചിൽ റുസ്ലൻ ബോഷിറോവ് എന്ന വ്യാജ നാമത്തിലെത്തിയ അനറ്റോളി ഷെപിഗക്ക് ഒപ്പമാണ് ബ്രിട്ടനിലെത്തിയത്. സാലിസ് ബറിയിൽവെച്ച് സ്ക്രിപാലിനെയും മകളെയും ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആഴ്ചകൾനീണ്ട ചികിത്സക്കുശേഷമാണ് ഇരുവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത്. കഴിഞ്ഞമാസം ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിനും കൊലപാതകം ആസൂത്രണം ചെയ്തതിനും ബ്രിട്ടൻ കുറ്റം ചുമത്തിയിരുന്നു. എന്നാൽ റഷ്യ കുറ്റം നിഷേധിക്കുകയായിരുന്നു. റഷ്യൻ പൗരന്മാരായ ഇരുവരും ടൂറിസ്റ്റുകളായാണ് സാലിസ്ബറിയിലെത്തിയതെന്നായിരുന്നു അവകാശവാദം.
കഴിഞ്ഞാഴ്ച സ്ക്രിപാലിനെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിളിച്ച് രംഗത്തുവന്ന റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ രാസായുധാക്രമണത്തിൽ പങ്കില്ലെന്നും വ്യക്തമാക്കി. ബെല്ലിങ് കാറ്റ് മുമ്പ് സിറിയയിലെ രാസായുധാക്രമണത്തെ കുറിച്ചും മലേഷ്യൻ വിമാനമായ എം.എച്ച് 17െൻറ തിരോധാനത്തെ കുറിച്ചും സംഘം അന്വേഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.