ഇസ്രായേലില്‍ അറബ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ജറൂസലം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പ്രമുഖ അറബ് രാഷ്ട്രീയ പാര്‍ട്ടിയായ ‘ബലാദി’ന്‍െറ 20ലേറെ ഉദ്യോഗസ്ഥരെയും പ്രവര്‍ത്തകരെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തു.  ഇസ്രായേലിലെ അറബ് ന്യൂനപക്ഷത്തെ നിശ്ശബ്ദരാക്കുന്നതിനുള്ള ശ്രമത്തിന്‍െറ ഭാഗമാണിതെന്ന് ബലാദ് സംഭവത്തെ വിശേഷിപ്പിച്ചു.

ഇസ്രായേലിന്‍െറ നയങ്ങളെ വിമര്‍ശിച്ചുവരുന്ന പാര്‍ട്ടിയാണ് ബലാദ്. ബലാദിന്‍െറ പാര്‍ലമെന്‍റ് എം.പിയായ ഹനീന്‍ സുഅബിയുടെ നിലപാടുകള്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ നിരന്തരം ചൊടിപ്പിക്കാറുണ്ട്. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എം.പിമാര്‍ ഇല്ളെന്നും അഭിഭാഷകരും അക്കൗണ്ടന്‍റുമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ ഭാഗമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. തങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമാണെന്നും പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതിനുള്ള ഏകപക്ഷീയമായ കുറ്റാരോപണം മാത്രമാണെന്നും ബലാദ് അപലപിച്ചു. അറബ് ന്യൂനപക്ഷത്തിനും രാഷ്ട്രീയ നീക്കങ്ങള്‍ക്കും എതിരിലുള്ള രാഷ്ട്രീയ വേട്ടയാണിതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇസ്രായേല്‍ പാര്‍ലമെന്‍റിലെ അറബ് ഇസ്രായേലി പാര്‍ട്ടിയുമായുള്ള സഖ്യത്തിന്‍െറ ഭാഗമാണ് ബലാദ്. 120 അംഗ പാര്‍ലമെന്‍റില്‍ ഈ സഖ്യം 13 സീറ്റുകള്‍ കൈയാളുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കളെ പാര്‍ട്ടിയുടെ മൂന്ന് എം.പിമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സായുധ കലാപത്തെ പിന്തുണക്കുകയോ വംശീയതയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതായി കണ്ടത്തെിയാല്‍ എം.പിമാരെ പുറത്താക്കാനുള്ള വിവാദ നിയമം പാര്‍ലമെന്‍റ് കഴിഞ്ഞ ജൂലൈയില്‍ പാസാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.