ലണ്ടന്‍: ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന നിമിഷമാണ് ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷം. ഒരമ്മയും മറക്കില്ല തന്‍െറ കുഞ്ഞിന്‍െറ ആദ്യത്തെ പുഞ്ചിരി. എന്നാല്‍, ഡേവിഡിനും ഭാര്യക്കും തങ്ങളുടെ പൊന്നോമനയുടെ പുഞ്ചിരി കാണാന്‍ കഴിഞ്ഞത് അവന്‍ ജനിച്ച നാലു മാസങ്ങള്‍ക്ക് ശേഷമാണ്. അത് അവിസ്മരണീയമാവുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ് ആ പാല്‍പുഞ്ചിരി. 39കാരനായ ഡേവിഡിന്‍െറ മകനാണ് ലിയോ എന്നു വിളിക്കുന്ന ലിയോപോള്‍ഡ് വില്‍ബര്‍ റിപോണ്‍ഡ്. ഒക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗത്തിനിരയാണ് ലിയോ. കാഴ്ചവൈകല്യമാണ് ഈ രോഗത്തിന്‍െറ ലക്ഷണം. മങ്ങിയ കാഴ്ചയായിരിക്കും ഈ കുട്ടികള്‍ക്കുണ്ടാവുക. ഡേവിഡും കുടുംബവും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ലോസ് ആഞ്ജലസില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഓഫ്താല്‍മോളജിസ്റ്റ് കെന്നത്ത് റൈറ്റ് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഒരു ഗ്ളാസ് കുട്ടിക്ക് സമ്മാനിച്ചു. ഈ ഗ്ളാസാണ് ലിയോയുടെ കാഴ്ചവൈകല്യം മാറ്റിയത്. നോര്‍മല്‍ ലെന്‍സോടുകൂടിയ ഗ്ളാസാണ് ഇത്. എന്നാല്‍, റബര്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്ക്രൂവോ കൂര്‍ത്ത അരികുകളോ ഇല്ല. ഡേവിഡിന്‍െറ കുടുംബ സുഹൃത്തുക്കളെയെല്ലാം വിളിച്ചു കൂട്ടിയ ശേഷമാണ് ലിയോയെ ആദ്യമായി ഗ്ളാസ് ധരിപ്പിച്ചത്. ആദ്യം ലിയോക്ക് ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായി. പിന്നീട് അമ്മയുടെ ഹണി എന്ന വിളി കേട്ടപ്പോള്‍ അവന്‍ അമ്മയെ നോക്കി പുഞ്ചിതൂകി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്ന് ഡേവിഡ് പറഞ്ഞു. വാഷിങ്ടണ്‍ സ്റ്റേറ്റ്സിലെ വൂഡിന്‍വില്ലിലാണ് ഈ കുടുംബം താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.