ബ്രസ്സൽസ്: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാർക്കും ഹമാസ് നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനം. തിങ്കളാഴ്ച അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയിലെത്തി. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ അക്രമണം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാരെ ഉപരോധമേർപ്പെടുത്തൽ വളരെക്കാലമായി യൂറോപ്യൻ യൂണിയന്റെ പരിഗണനയിലായിരുന്നു. എന്നാൽ ഹംഗറിയുടെ മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സ്വയം പ്രഖ്യാപിത ലിബറൽ ഗവൺമെന്റ് ഇതിന് തടസ്സംനിന്നു.
മൂന്ന് ഇസ്രായേലി കുടിയേറ്റക്കാരെയും നാല് കുടിയേറ്റ സംഘടനകളുമാണ് ഉപരോധ പട്ടികയിലുള്ളത്. ഇവർ ആരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല."തീവ്രവാദവും അക്രമവും അനന്തരഫലങ്ങൾ ഉണ്ടാക്കുന്നു" -യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി കാജ കല്ലാസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.വിക്ടർ ഓർബൻ മാറി പീറ്റർ മഗ്യാർ ഹംഗറിയുടെ പ്രധാനമന്ത്രിയായി നിയമനത്തോടെ വീറ്റോ പിൻവലിക്കുകയായിരുന്നു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് ഈ മാറ്റത്തെ സ്വാഗതം ചെയ്തു. "വെസ്റ്റ് ബാങ്കിലെ തീവ്രവാദപരവും അക്രമാസക്തവുമായ കോളനിവൽക്കരണത്തെ പിന്തുണച്ച പ്രധാന ഇസ്രായേലി സംഘടനകൾക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തുകയാണ്" അദ്ദേഹം പറഞ്ഞു. ഏറ്റവും ഗുരുതരവും അസഹനീയവുമായ പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
2023 ഒക്ടോബർ 7ന് ഗാസയിൽ നിന്ന് തെക്കൻ ഇസ്രായേലിനെതിരെ നടന്ന ആക്രമണത്തിൽ പ്രധാന പങ്കാളിയായിരുന്ന പലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ സായുധ വിഭാഗത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ മന്ത്രിമാർ തീരുമാനിച്ചതായി ബാരറ്റ് പറഞ്ഞു."51 ഫ്രഞ്ച് ജനതയുടെ ജീവൻ നഷ്ടപ്പെട്ട ഷോഹയ്ക്ക് ശേഷം നമ്മുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഹമാസിന്റെ പ്രധാന നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നു," ബാരറ്റ് പറഞ്ഞു.
അതേസമയം ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ യൂറോപ്യൻ യൂണിയൻ നടപടിയെ രാഷ്ട്രീയ കാപട്യം എന്നാണ് വിശേഷിപ്പിച്ചത്."വംശഹത്യയും വംശീയ ഉന്മൂലനവും നടത്തിയതായി വീമ്പിളക്കുന്ന ഫാസിസ്റ്റ് ആരാച്ചാരെയും, എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന തെമ്മാടി രാഷ്ട്രത്തെയും എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സ്വയം പ്രതിരോധിക്കുന്ന ഇരയുമായി തുലനം ചെയ്യുന്നു," ബാസിം നയിം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.500,000-ത്തിലധികം ഇസ്രായേലികൾ അധിനിവേശ വെസ്റ്റ് ബാങ്കിൽ വാസസ്ഥലങ്ങളിൽ താമസിക്കുന്നുവെന്നാണ് വിവരം. ഇത് പ്രദേശത്തെ ഫലസ്തീനികളെക്കാൾ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.