ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ യു.എൻ പൊതുസമ്മേളന യാത്ര റദ്ദാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്. 80ാമത് വാർഷികം ആഘോഷിക്കുന്ന യു.എന്നിൽ ഇത്തവണ ഷീക്ക് പകരം പ്രീമിയർ ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തിൽ സംസാരിക്കുന്നത്. പൊതുസമ്മേളനത്തിൽ ട്രംപ് പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഷീ യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്.
സാധാരണ യു.എന്നിന്റെ എല്ലാ സുപ്രധാന പൊതുസമ്മേളനങ്ങളിലും ഷീ പങ്കെടുക്കാറുണ്ട്. 70ാമത് വാർഷികത്തിലും 75ാമത് വാർഷികത്തിലും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. താരിഫ് അടക്കം ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ്-ചൈന ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഷീയുടെ നടപടി. ഒക്ടോബർ അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന എഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടിയിൽ ഷീയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. താരിഫ്, വ്യാപാര ചർച്ചകളിൽ യാതൊരു പുരോഗതിയും കൈവരിക്കാത്ത സാഹചര്യത്തിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് ചൈനീസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.