ജോലി വാഗ്ദാനം ചെയ്ത്​ വിളിച്ചുവരുത്തിയ കൊറിയൻ യുവതികളെ മയക്കിക്കിടത്തി ബി.ജെ.പി നേതാവിന്റെ ബലാത്സംഗ പരമ്പര

സിഡ്‌നി: തൊഴിൽ വാഗ്ദാനം ചെയ്ത്​ വിളിച്ചുവരുത്തിയ കൊറിയൻ യുവതിക​ളെ മയക്കുമരുന്ന്​ നൽകി മയക്കിക്കിടത്തി ബലാത്സംഗ പരമ്പര. പ്രതി ഉന്നത ബി.ജെ.പി നേതാവ്​. ആസ്‌ത്രേലിയ കേന്ദ്രമായുള്ള ബി.ജെ.പി പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബാലേഷ് ധൻക്കർ ആണ്​ പ്രതി. വ്യാജ ജോലി വാഗ്ദാനം നൽകി നിരവധി കൊറിയൻ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുകയാണ് ബാലേഷ്. ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി)യുടെ സ്ഥാപക പ്രസിഡന്റാണ് ബാലേഷ്. ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വ്യാജജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി മയക്കുക, തുടർന്ന് ബലാൽസംഗം ചെയ്യുകയും ഇവ വീഡിയോയിൽ പകർത്തുകയും ചെയ്യുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.

പ്രധാനമായും കൊറിയൻ യുവതികളാണ് ബാലേഷിന്റെ ലൈംഗിക അതിക്രമങ്ങളുടെ ഇരകൾ. ഇവരോട് ഇയാൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊറിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാൻസ്ലേഷൻ ജോലികളുടെ പരസ്യം നൽകിയാണ് തട്ടിപ്പ്​. പരസ്യം കണ്ട് വിളിക്കുന്ന യുവതികളോട് അഭിമുഖത്തിന് വരാൻ ആവശ്യപ്പെടും. സിഡ്‌നിയിൽ ബാലേഷിന്റെ വീടിനു തൊട്ടടുത്തുള്ള ഹിൽട്ടൺ ഹോട്ടലിന്റെ ബാറിലേക്ക് വരാനാണ് ആവശ്യപ്പെടുക. തുടർന്ന് ഇവർക്ക് ഉറക്കഗുളികയോ മയക്കുഗുളികയോ ലഹരിവസ്തുക്കളോ കലർത്തിയ വെള്ളം കുടിക്കാൻ നൽകും. ഇതു കുടിച്ച് ബോധരഹിതരാകുകയോ മയങ്ങിപ്പോകുകയോ ചെയ്യുന്ന യുവതികളുമായി തൊട്ടടുത്തുള്ള അപാർട്ട്‌മെന്റിലേക്ക് ഇയാൾ പോകും.

വീട്ടിലെത്തിച്ച ശേഷം ഇവരെയെല്ലാം ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുന്നതാണ് രീതി. ലൈംഗിക പീഡനത്തിനിടെ ബാലേഷ് മുറിയിലുള്ള ക്ലോക്കിൽ രഹസ്യമായി ഘടിപ്പിച്ച കാമറയിൽ ദൃശ്യങ്ങൾ പകർത്തും. ചിലത് സ്വന്തം ഫോണിലെ കാമറയിലും പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരകൾ അറിയാതെയാണ് ദൃശ്യങ്ങൾ പകർത്തുക. വിവിധ കൊറിയൻ യുവതികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്ന 47 വിഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. 2018 ജനുവരിക്കും ഒക്ടോബറിനും ഇടയിൽ നടന്ന സംഭവങ്ങളിലാണ് ഇപ്പോൾ കേസുള്ളത്. ഇരകളിൽ ചിലർ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് ഇയാളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനക്കഥകൾ പുറത്തറിയുന്നത്. നേതാവിന്‍റെ ബലാത്സംഗം സംബന്ധിച്ച്​ ബി.ജെ.പി ഇനിയും പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - BJP leader's series of rapes by hypnotizing Korean women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.