ജറൂസലേം: ഗസ്സക്കെതിരായ വംശഹത്യാ യുദ്ധത്തിനും അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും പകരമായി ഇസ്രായേലിനെതിരെ ഉപരോധങ്ങളും ആയുധ ഉപരോധവും ഏർപ്പെടുത്താൻ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെട്ടു.
പ്രദേശത്തുടനീളം വ്യാപിക്കുന്ന അക്രമത്തിന്റെയും കഷ്ടപ്പാടുകളുടെയും തീവ്രതയും വ്യാപ്തിയും വളരെയധികം നടുക്കമുളവാക്കുന്നുവെന്ന് ഫലസ്തീനിനും ഇസ്രായേലിനുമായുള്ള കൗൺസിലിന്റെ ‘എക്യുമെനിക്കൽ അക്കോമ്പാനിമെന്റ് പ്രോഗ്രാമിന്റെ’ പ്രാദേശിക കോർഡിനേറ്റർ ഇസ്‌കന്ദർ മജ്‌ലതൂൺ പറഞ്ഞു. കൗൺസിലിന്റെ നിലപാട് അന്താരാഷ്ട്ര നിയമത്തിലും മനുഷ്യാവകാശ തത്വങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും സിവിലിയന്മാരെ ലക്ഷ്യം വെച്ചുള്ള എല്ലാ ആക്രമണങ്ങളെയും അത് അസന്ദിഗ്ധമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ സ്ഥിതിയെ ‘അഭൂതപൂർവമായ മാനുഷിക ദുരന്തം’ എന്ന് മജ്‌ലതൂൺ വിശേഷിപ്പിച്ചു. ആയിരക്കണക്കിന് സിവിലിയന്മാർ, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നതും വ്യാപകമായ നാശത്തിനും പട്ടിണിക്കും രോഗത്തിനും ഇടയിൽ ഏതാണ്ട് മുഴുവൻ ജനങ്ങളും കൂട്ടത്തോടെ കുടിയിറക്കപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അക്രമത്തിന്റെ ദാരുണമായ കാഴ്ചകൾ’ 2023 ഒക്ടോബറിൽ ആരംഭിച്ചതല്ലെന്നും പകരം ദശാബ്ദങ്ങളായി തുടരുന്ന അധിനിവേശം, ഗസ്സയിൽ ഏർപ്പെടുത്തിയ ഉപരോധം, വ്യവസ്ഥാപരമായ അസമത്വം എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടുതൽ കഷ്ടപ്പാടുകൾ തടയുന്നതിനും ഫലസ്തീൻ പൗരന്മാരെ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തപൂർണമായതും കൃത്യമായതുമായ അന്താരാഷ്ട്ര നടപടി അനിവാര്യമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.