വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് ചുരുങ്ങിയത് അഞ്ചു പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി സഞ്ചാരികളെക്കുറിച്ച് വിവരമില്ല. ലോകത്തെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വൈറ്റ് ഐലൻഡിലെ അഗ്നിപർവതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. പ്രാദേശിക സമയം ഉച്ചക്ക് 2.11ഒാടെയാണ് സംഭവം.
വലിയതോതിൽ ചാരവും പാറക്കഷണങ്ങളും പുറന്തള്ളിയതിനൊപ്പം വെളുത്ത പുക ആകാശമാകെ പരന്നു. 12,000 അടി ഉയരത്തിൽ വരെയാണ് പുക ഉയർന്നത്. ഈ സമയം ദ്വീപിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചു പേർ മരണപ്പെടുകയായിരുന്നു. ബാക്കി 18 പേർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.
അപകടകരമായ കാലാവസ്ഥയും അഗ്നിപർവതം പുകഞ്ഞുനിൽക്കുന്നതും മൂലം രക്ഷാപ്രവർത്തകർക്കോ പൊലീസിനോ ദ്വീപിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ദ്വീപിലേക്ക് പോയ ഒരു സംഘത്തെ കുറിച്ച് വിവരമില്ല. പത്തിലധികം പേരുള്ള ഈ സംഘം വൈറ്റ് ഐലൻഡിൽ കുടുങ്ങിയതായാണ് കരുതുന്നത്. നൂറിലധികം പേർ സംഭവസമയം ദ്വീപിലുണ്ടായതായാണ് വിവരമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറഞ്ഞു.
ന്യൂസിലൻഡ് സ്വദേശികൾക്കൊപ്പം വിവിധ രാജ്യങ്ങളിലുള്ളവരും അപകടത്തിൽപെട്ടിട്ടുണ്ട്. അയൽരാജ്യമായ ആസ്ട്രേലിയയിൽനിന്നുള്ളവരാണ് കൂടുതലെന്നാണ് കരുതുന്നത്.
വൈറ്റ് ഐലൻഡിൽ കുടുങ്ങിയവരുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ ജോൺ ടിംസ് പറഞ്ഞു. അഗ്നിപർവതം സജീവമായി നിൽക്കുന്നതും രാത്രിയാകുന്നതും രക്ഷാപ്രവർത്തനം അസാധ്യമാക്കുന്നു. ജീവന് ഭീഷണിയായതിനാൽ എമർജൻസി ഉദ്യോഗസ്ഥരെ ദ്വീപിലേക്ക് അയക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് നാല് സഞ്ചാരികളും പൈലറ്റുമായി ഹെലികോപ്ടർ ദ്വീപിലിറങ്ങിയിരുന്നു. ഇൗ അഞ്ചു പേരും ബോട്ടിൽ രക്ഷപ്പെട്ട് എത്തിയിട്ടുണ്ട്.
അതേസമയം, ഒരു ബോട്ടിൽ എത്തിയ സംഘത്തെ കുറിച്ച് വിവരമില്ല. വൈറ്റ് ഐലൻഡിലെ അഗ്നിപർവതം കാണുന്നതിന് ഓരോ വർഷവും പതിനായിരം പേരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.