അങ്കാറ: പുരോഹിതനായ ഫതഹുല്ല ഗുലനുമായുള്ള ബന്ധം ആരോപിച്ച് 13,000 പൊലീസുകാരെ തുർക്കി സർക്കാർ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ 2523 പേര്‍ പൊലീസിന്റെ തലപ്പത്തുള്ളവരാണ്. രാജ്യത്ത് ആകെയുള്ള പൊലീസുകാരുടെ എണ്ണത്തിന്റെ 5 ശതമാനത്തോളം വരുമിത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും 37 പേരെയും സസ്പെന്‍ഡ് ചെയ്തു. സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് സൈന്യം, സിവിൽ സർവീസ്, പൊലീസ്, ജുഡീഷ്യറി എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിന്നായി 10,000 പേര്‍ക്ക് ഇതിനോടകം അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് നേരത്തെ 32,000 പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടിമറി ശ്രമത്തിന്പിന്നിൽ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലൻ ഇപ്പോൾ അമേരിക്കയിലാണുള്ളത്. ഗുലനെ വിചാരണ ചെയ്യാൻ വിട്ടു തരണമെന്ന് അമേരിക്കയോട് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ കാലാവധി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉറുദുഗാൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.