ലണ്ടൻ: ഫലസ്തീനിലെ പ്രശസ്ത പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായ നാജി സലീം ഹുസൈൻ അൽ അലിയുടെ കൊലപാതകം സംബന്ധിച്ച് 30 വർഷങ്ങൾക്കുശേഷം പുനരന്വേഷണം നടത്താനൊരുങ്ങി ബ്രിട്ടീഷ് പൊലീസ്. ഹൻളല എന്ന അഭയാർഥി ബാലെൻറ രൂപത്തിലാണ് അൽഅലിയുടെ കാർട്ടൂണുകൾ. സ്വദേശത്തേക്ക് മടങ്ങാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഫലസ്തീൻ അഭയാർഥികളുടെ പ്രതീകമായാണ് ഹൻളലയെ ചിത്രീകരിച്ചിരുന്നത്.
നാജി അൽഅലിയുടെ മരണം സംബന്ധിച്ച് വിവരങ്ങളുള്ളവർ അവ കൈമാറാൻ സന്നദ്ധരാവണമെന്ന് ബ്രിട്ടീഷ് പൊലീസ് ആവശ്യപ്പെട്ടു. അറബ്, ഇസ്രായേൽ രാഷ്ട്രീയത്തെ വിമർശിച്ച് കാർട്ടൂണുകൾ വരച്ചിരുന്ന നാജി അൽഅലിക്ക് നിരവധി വധഭീഷണികൾ ഏറ്റുവാേങ്ങണ്ടിവന്നിട്ടുണ്ട്. പടിഞ്ഞാറൻ ലണ്ടനിൽ 1987 ജൂലൈ 22നാണ് അദ്ദേഹത്തിന് വെടിയേറ്റത്. കാറിൽനിന്ന് ഇറങ്ങി താൻ ജോലി ചെയ്തിരുന്ന കുവൈത്തി പത്രം അൽഖബാസിെൻറ ഒാഫിസിലേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. ഒരു മാസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് 51കാരനായ നാജി അൽഅലി മരിച്ചത്. വെടിവെച്ചശേഷം രക്ഷപ്പെട്ട തോക്കുധാരിയെയും മറ്റൊരാളെയും കുറിച്ചാണ് സ്കോട്ട്ലൻഡ്യാർഡിെൻറ കൗണ്ടർ ടെററിസം കമാൻഡ് (സി.ടി.സി) വിവരങ്ങൾ തേടിയത്.
‘‘30 വർഷങ്ങൾക്കിടയിൽ പലതും സംഭവിക്കാം. വിധേയത്വങ്ങൾ ഇല്ലാതാകാം. അന്ന് സംസാരിക്കാൻ തയാറാകാത്തവർ ഇന്ന് നിർണായക വിവരവുമായി മുന്നോട്ടുവന്നേക്കാം’’ -സി.ടി.സി കമാൻഡർ ഡീൻ ഹെയ്ഡൻ പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ നേതൃത്വത്തെയും ഇസ്രായേൽ, അറബ് സർക്കാറുകളെയും അദ്ദേഹത്തിെൻറ കാർട്ടൂൺ നിരന്തരം വിമർശിച്ചിരുന്നു. മരണവുമായി ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷനും മൊസാദിനും ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.