ക്വാലാലംപുര്‍: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൻെറ അർധ സഹോദരൻ കൊല്ലപ്പെട്ട സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പ്രതിയായ ഇന്തോനേഷ്യൻ യുവതി. നാമിനെ കബളിപ്പിക്കാനായി ചെയ്യുകയാണെന്നാണ് പ്രതികൾ തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും അവർ വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു. സിതി ഐസയെന്ന പ്രതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 90 ഡോളറാണ് പ്രതികൾ തരാമെന്ന് പറഞ്ഞത്. കസ്റ്റഡിയിലായിക്കൊണ്ട് തനിക്ക് മാതാപിതാക്കളെ കാണേണ്ടെന്നും അവർ പറഞ്ഞതായി മലേഷ്യയിലെ ഇന്തോനേഷ്യൻ ഡെപ്യൂട്ടി അംബാസിഡർ അറിയിച്ചു. ആയിഷയുമായി 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഡെപ്യൂട്ടി അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയത്. പിതാവും മാതാവും തന്നെക്കുറിച്ച് സങ്കടപ്പെട്ട് അവരുടെ ആരോഗ്യം ശ്രദ്ധിക്കാതിരിക്കരുതെന്നും യുവതി പറഞ്ഞത്രെ. ഒരു വിയറ്റ്നാം സ്വദേശിനിയും ഐസക്കൊപ്പം മലേഷ്യൻ പോലീസ് കസ്റ്റഡിയിലുണ്ട്.
കിം ജോങ് നാമിന്‍െറ കൊലപാതകക്കേസില്‍ മലേഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്ന് ഉത്തര കൊറിയന്‍ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസില്‍ പിടിയിലായ രണ്ട് സ്ത്രീകള്‍ക്കും ഉത്തര കൊറിയന്‍ പൗരനും കേസുമായി ബന്ധമില്ളെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവരെ ഉടന്‍ വിട്ടയക്കണമെന്നാണ് ആവശ്യം. വിഷപദാര്‍ഥം കിം ജോങ് നാമിനു നേരെ സ്പ്രേ ചെയ്തിട്ടുണ്ടെങ്കിൽ യുവതികൾ എങ്ങനെയാണ് ജീവനോടെയിരിക്കുന്നതെന്ന് ഉത്തര കൊറിയന്‍ എംബസി പ്രസ്താവനയില്‍ ചോദിച്ചിരുന്നു. കളവ് പറച്ചില്‍ തുടര്‍ന്നാല്‍ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ഉത്തര കൊറിയന്‍ അംബാസഡര്‍ക്ക് മലേഷ്യ പിന്നീട് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഉത്തര കൊറിയ ആണെന്ന് മലേഷ്യ ഇതുവരെ നേരിട്ട് വിമർശം നടത്തിയിട്ടില്ല.
ഫെബ്രുവരി 13ന് ക്വാലാലംപുര്‍ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍വെച്ചാണ് നാമിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ഉത്തര കൊറിയന്‍ പൗരന്മാരിലേക്ക് നീണ്ടതോടെ മലേഷ്യയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. യോജിച്ച അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ക്വാലാലംപൂര്‍ പൊലീസ് തള്ളിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സാമ്പത്തിക ബന്ധമാണ് നിലനിന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.