ഹോങ്കോങ്: രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വിവരം ആദ്യമായി ലോകത്തെ അറിയിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ളെയന്‍ ഹോളിങ്വര്‍ത്ത് (105) അന്തരിച്ചു. 1911ല്‍ ലീസെസ്റ്ററില്‍ ജനിച്ച ഹോളിങ്വര്‍ത്ത് ഡെയ്ലി ടെലിഗ്രാഫില്‍ ജോലിചെയ്യുമ്പോഴായിരുന്നു യുദ്ധവാര്‍ത്ത ലോകത്തെ അറിയിച്ചത്. അവര്‍ ജോലിക്കു കയറി ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം.
1939ല്‍ പോളണ്ടില്‍നിന്ന് ജര്‍മനിയിലേക്കുള്ള യാത്രക്കിടെ പോളണ്ട് അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ജര്‍മന്‍ സൈന്യത്തെ ഹോളിങ്വര്‍ത്ത് കാണുകയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും പ്രധാന വാര്‍ത്തയായാണിത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, വാര്‍ത്തയോടൊപ്പം ഹോളിങ്വര്‍ത്തിന്‍െറ പേര് നല്‍കിയിരുന്നില്ല. അക്കാലത്ത് വാര്‍ത്തക്കൊപ്പം ലേഖകന്‍െറ പേര് നല്‍കുന്ന പതിവില്ലായിരുന്നു. ചരിത്രസംഭവം ആദ്യമായി രേഖപ്പെടുത്തിയ വാര്‍ത്തയില്‍ ‘സ്വന്തം ലേഖിക’ എന്നു മാത്രമാണ് നല്‍കിയിരുന്നത്.വിയറ്റ്നാം, അല്‍ജീരിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകയാകുന്നതിനുമുമ്പ് ബ്രിട്ടീഷ് വിസ ഏര്‍പ്പാടാക്കി ആയിരക്കണക്കിനാളുകളെ ഹിറ്റ്ലറുടെ സൈന്യത്തില്‍നിന്ന് ഹോളിങ്വര്‍ത്ത് രക്ഷപ്പെടുത്തിയിരുന്നു. 1946ല്‍ ജറൂസലമിലെ ബോംബാക്രമണത്തില്‍നിന്ന് തലനാരിഴക്കാണ് ഹോളിങ്വര്‍ത്ത് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.