തെൽഅവീവ്: ഇസ്രായേലിൽ സ്ത്രീകൾക്കു നേരെ അതിക്രമവും കൊലപാതകവും വർധിക്കുന്നതിനെതിരെ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ലോടെം എന്ന ഫെമിനിസ്റ്റ് സംഘടനയുടെ ആഭിമുഖ്യത്തിൽ തെൽഅവീവിലെ ഹബീമ സ്‌ക്വയറിലാണ് പ്രതിഷേധം അരങ്ങേറിയത്.
അഞ്ചുമാസത്തിനിടെ 10 സ്ത്രീകളും ഒരു കുട്ടിയും രാജ്യത്ത് കൊല്ലപ്പെട്ടതായി ഇവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റമത് ഗനിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതോടെയാണ് ലോടെം പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകൾക്കെതിരായ വിവേചനവും അതിക്രമവും തടയാൻ പുതിയ സർക്കാർ മന്ത്രിതല സമിതി രൂപവത്കരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച ഇക്കാര്യം ഇതുവരെ നടപ്പാക്കാത്ത് പ്രതിഷേധാർഹമാണ്.
“അക്രമികൾക്ക് ശിക്ഷ ലഭ്യമാക്കാത്തതും സത്രീവിരുദ്ധ മനോഭാവം വ്യാപിക്കുന്നതുമാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നത് അവസാനിപ്പിക്കണം. കൊലയാളികളെ വെറുതെവിടുകയും ഇരകളെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പുരുഷാധിപത്യ സ്വഭാവമുള്ള നിരവധി കമൻറുകൾ പ്രത്യക്ഷപ്പെടുന്നു’’ -ലോടെം ചൂണ്ടിക്കാട്ടി.
ഇരകളെ കുറ്റപ്പെടുത്തുന്നതോടൊപ്പം പ്രതികളെ മാനസിക രോഗികളായും മറ്റും ചിത്രീകരിച്ച് രക്ഷപ്പെടുത്തുന്നതായും ഇവർ ആരോപിച്ചു. ‘‘ഈ രാജ്യത്ത് സ്ത്രീകളുടെ, ഞങ്ങളുടെ സഹോദരിമാരുടെ രക്തത്തിന് വിലയില്ല. സ്ത്രീകളെ കൊലപ്പെടുത്തുന്നതിനുള്ള യുക്തിയും കാരണങ്ങളും തേടുന്ന ചർച്ചകൾക്ക് യാതൊരു ന്യായീകരണവുമില്ല. ഈ സമീപനം മാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്നു’’ -പ്രതിഷേധക്കാർ പറഞ്ഞു.
ഐനവ് കഗൻ, ഹദർ ഗാൽ, ബിറ്റൺ, റോൺ മാർക്സ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.