ഇസ്ലാമാബാദ്: ഇന്ത്യക്ക് മുന്നൂറില്‍പരം ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. ഇസ്ലാമാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.എസ്.എസ്.ഐ) നടത്തിയ പഠനത്തിലാണ് ഇന്ത്യയുടെ ആണവനിര്‍മാണ ശേഷിയുടെ കണക്കുകള്‍ പുറത്തുവിട്ടത്.
സുരക്ഷിതമല്ലാത്ത ഇന്ത്യയുടെ ആണവ പദ്ധതികള്‍ എന്ന തലക്കെട്ടിലാണ് പഠനം. വിദേശ നയതന്ത്രജ്ഞരും പണ്ഡിതരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന പ്രത്യേക പരിപാടിയിലാണ് പ്രബന്ധം അവതരിപ്പിച്ചത്.
ഇന്ത്യക്ക് 365നും 492നും ഇടയില്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനാവുമെന്ന് ഐ.എസ്.എസ്.ഐ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു.
നിലവില്‍ ഇന്ത്യക്കുള്ള ഭൗതിക സമ്പത്തും സാങ്കേതിക കഴിവുകളും അവലോകനം ചെയ്താണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നതെന്നും എന്നാല്‍ നിരവധി വിശകലന പിഴവുകള്‍ പുസ്തകത്തിലുണ്ടെന്നും പ്രമുഖ ഭൗതികശാസ്ത്രജ്ഞനും അന്താരാഷ്ട്ര അണുവികിരണ പാനല്‍ അംഗം കൂടിയായ ഡോ. എ.എച്ച്. നെയ്യാര്‍ പറഞ്ഞു.
അദീലാ അസ്സാം, അഹ്മദ് ഖാന്‍, മുഹമ്മദ് അലി, സമീര്‍ ഖാന്‍ എന്നിവരുടെ പഠനമാണ് പുസ്തകത്തിലുള്ളത്. ലോകത്ത് ഒരു സുരക്ഷയുമില്ലാതെ ആണവപദ്ധതികള്‍ കൈകാര്യം ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യമാണ് ഇന്ത്യയെന്നും ലേഖകര്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യന്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.