അഫ്ഗാനില്‍ രണ്ട് ശിയാ കേന്ദ്രങ്ങളില്‍ ആക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: തലസ്ഥാനമായ കാബൂളിലും അഫ്ഗാനിലെ വടക്കന്‍ പ്രദേശമായ മസാറെ ശരീഫിലും ശിയാ ആരാധനാ കേന്ദ്രങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇരു സംഭവങ്ങളിലുമായി 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് കാബൂളില്‍ ആക്രമണം നടന്നത്. ആശൂറാ ദിനാചരണത്തിന് പള്ളിയിലത്തെിയവര്‍ക്കുനേരെ ആയുധധാരി വെടിയുതിര്‍ക്കുകയായിരുന്നു. ശിയാ മുസ്ലിംകളുടെ പ്രശസ്ത ആരാധന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലീസുകാരനാണ്. മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൃത്യം നടത്തിയതെന്നും ഇയാളെ കീഴ്പ്പെടുത്തിയതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. മസാറെ ശരീഫ് പ്രവിശ്യയിലെ ബല്‍ഖ് ജില്ലയിലെ ശിയാ പള്ളിയുടെ പ്രവേശ കവാടത്തില്‍ ബോംബ്സ്ഫോടനം നടത്തുകയായിരുന്നു. 24 മണിക്കൂറിനിടെ ശിയാ സമൂഹത്തിന് നേരെ രണ്ടാമതും ആക്രമണമുണ്ടായത് സുരക്ഷാ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

നേരത്തേ ആശൂറാ ദിനാചരണ പരിപാടിയില്‍ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ടായിരുന്നു. പൊതുസ്ഥലങ്ങളില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്‍ 15 ശതമാനത്തോളം ശിയാ ചിന്താധാരയില്‍പെട്ട മുസ്ലിംകളുണ്ട്. കഴിഞ്ഞ ജൂലൈയില്‍ കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 80ലധികം പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - gun man attack shia masjid in kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.