കൈറോ: ഈജിപ്തിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ രാജിയാവശ്യപ്പെട്ട് വീണ ്ടും പ്രക്ഷോഭം. പ്രക്ഷോഭം തടയാൻ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജുമുഅ നമസ്കാരത്തിനു ശേഷം ഗിസയിലെ വറാഖ് ഭാഗത്തുനിന്നാണ് അൽസീസിക്കെതിരെ മുദ്രാവാക്യ വുമായി പ്രകടനം ആരംഭിച്ചത്. തുടർന്ന് ലക്സർ, ഖുസ്, ഖീന ഭാഗങ്ങളിലേക്കും പ്രതിഷേധം പടർന്നു. കൈറോയിൽ പ്രക്ഷോഭകരെ തടയാൻ കൈറോയിലെ തഹ്രീർ സ്ക്വയർ പൊലീസ് അടച്ചു.
ഹുസ്നി മുബാറക്കിെൻറ ഏകാധിപത്യം അവസാനിപ്പിച്ച അറബ് വിപ്ലവത്തിന് തിരികൊളുത്തിയത് തഹ്രീർ സ്ക്വയറിലെ പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ പ്രധാന നഗരങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രക്ഷോഭം തുടങ്ങിയത്. 2000ത്തോളം ആളുകളെ ഇതുവരെയായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 96 പ്രായപൂർത്തിയാകാത്തവരാണ്. ട്വിറ്ററിലൂടെ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്ത കൈറോ യൂനിവേഴ്സിറ്റി പ്രഫസറും കോളമിസ്റ്റുമായ ഹസൻ നഫയും അറസ്റ്റിലായവരിൽ പെടുന്നു. കഴിഞ്ഞ വർഷം അൽസീസിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച മുൻ സൈനിക വക്താവ് ഹസീം ഹുസ്നിയെയും ജയിലിലടച്ചിരുന്നു.
പ്രസിഡൻറിെൻറ വിമർശകനായ അൽ ദോസ്തർ പാർട്ടി നേതാവ് ഖാലിദ് ദാവൂദിനെയും ജയിലിലടച്ചിട്ടുണ്ട്. ഈജിപ്തിൽ അൽസീസി അധികാരമേറ്റതുമുതൽ ചെറുപ്രകടനങ്ങൾ പോലും അപൂർവമായിരുന്നു. സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി. അൽസീസി തുടരുന്നത് രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടുമെന്നാണ് ഒരുവിഭാഗം ജനങ്ങളുടെ അഭിപ്രായം. അതേസമയം, പ്രക്ഷോഭത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നായിരുന്നു അൽസീസിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.