ക്വലാലംപുർ: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കണ്ടെടുത്ത വിമാന അവശിഷ്ടങ്ങൾ 2014 മാർച്ചിൽ കാണാതായ മലേഷ്യൻ വിമാനത്തിന്‍റേതാണെന്ന് സ്ഥിരീകരണം. മലേഷ്യൻ, ആസ്ട്രേലിയൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാർത്ത പുറത്തുവിട്ടത്. മലേഷ്യൻ വിമാനത്തിന്‍റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ റിയൂൺ ദ്വീപ് തീരത്തു നിന്നും നേരത്തെ കണ്ടെത്തിയിരുന്നു.
മലേഷ്യൻ എയർലൈൻസ് എഫ് 370 വിമാനത്തിന്‍റെ ചിറകിന്‍റെ ഭാഗങ്ങളാണ് ആസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് വിദഗ്ധർ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങൾ ആസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയുടെ സാങ്കേതിക വിദഗ്ധർ വിശദമായി പരിശോധിച്ചു. അവശിഷ്ടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പാർട്ട് നമ്പർ ബോയിങ് 777 വിമാനത്തിന്‍റെ ഭാഗമാണെന്നാണ് വിദഗ്ധർ വിശദീകരിക്കുന്നത്. ഇക്കാര്യം മലേഷ്യൻ ട്രാൻസ്പോർട്ട് മന്ത്രി ലിയോ തിയോങ് ലെയാണ് സ്ഥിരീകരിച്ചത്.
2014 മാർച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വലാലംപൂരിൽ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യൻ വിമാനമാണ് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കവെ കാണാതായത്. 13 രാജ്യങ്ങളിൽ നിന്നുള്ള 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ആസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്ത് 46,000 ചതുരശ്ര മൈൽ ചുറ്റളവിൽ പ്രത്യേക ദൗത്യസംഘം അവശിഷ്ടങ്ങൾക്കായി കഴിഞ്ഞ ഡിസംബർ വരെ തിരച്ചിൽ നടത്തിയിരുന്നു.
ദുരന്തം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴാണ് വിമാന അവശിഷ്ടം സംബന്ധിച്ച സ്ഥിരീകരണം പുറത്തുവരുന്നത്. ഗൂഢാലോചനയും സാങ്കേതികതകരാറും വിമാനത്തിനുളളിലെ മര്‍ദം കുറഞ്ഞതും പൈലറ്റിന്‍റെ ഇടപെടലും അടക്കം നിരവധി കാരണങ്ങളാണ് അപകടത്തെകുറിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.