ബെയ്ജിങ്: തര്‍ക്കമേഖലയായ ദക്ഷിണ ചൈന കടലില്‍നിന്ന് പിടിച്ചെടുത്ത യു.എസ് അന്തര്‍ജല ഡ്രോണ്‍ തിരിച്ചുനല്‍കാന്‍ തയാറാണെന്ന് ചൈന. ഡ്രോണ്‍ തിരികെ നല്‍കാന്‍ ചൈന സമ്മതിച്ചതായി പെന്‍റഗണ്‍ വക്താവും വ്യക്തമാക്കി. ഡ്രോണ്‍ പിടിച്ചെടുത്തതോടെ ഇരുരാജ്യങ്ങളും നയതന്ത്രസംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘‘പിടിച്ചെടുത്ത ഡ്രോണ്‍ യു.എസിന് തിരിച്ചുനല്‍കുകയാണ് ഉചിതമായ നടപടി. ഇരുരാജ്യങ്ങളും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. നടപടിയില്‍ ഖേദിക്കുന്നു’’ -ചൈനീസ് പ്രതിരോധമന്ത്രാലയം വെബ്സൈറ്റില്‍ കുറിച്ചു. ഫിലിപ്പീന്‍സില്‍ സുബിക് ഉള്‍ക്കടലിന്‍െറ 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു നിന്നാണ് ചൈന ഡ്രോണ്‍ പിടിച്ചെടുത്തത്. സമുദ്ര സര്‍വേക്കായി ഇവിടെയുണ്ടായിരുന്ന യു.എസ്.എന്‍.എസ് ബൗഡിച്ച് എന്ന കപ്പലാണ് ഡ്രോണ്‍ അയച്ചത്. ഡ്രോണ്‍ തിരിച്ചുവിളിക്കാനിരിക്കെയാണ് ചൈന പിടികൂടിയതെന്നും യു.എസ് പറഞ്ഞു. എന്നാല്‍ കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് ചൈന വ്യക്തമാക്കി. വിഷയം രമ്യമായി പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ചൈനയുടേത് നയതന്ത്രബന്ധത്തിന് നിരക്കാത്ത പ്രവൃത്തിയാണെന്നാരോപിച്ച് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. മോഷ്ടിച്ച ഡ്രോണ്‍ തിരികെ വേണ്ടെന്നും ചൈനതന്നെ കൈയില്‍ വെച്ചോളൂയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.