ബെയ്ജിങ്: 2030ഓടെ ചൈനയിലെ മൂന്നു കോടി പുരുഷന്മാര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് വധുവിനെ അന്വേഷിക്കേണ്ടിവരുമെന്ന് ഗവേഷകര്‍. വിവിധ സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വരും ദശകങ്ങളില്‍ ചൈനയിലെ കോടിക്കണക്കിന് പുരുഷന്മാര്‍ അവിവാഹിതരായി തുടരേണ്ടി വരുമെന്ന ആശങ്ക. 2020ല്‍ രാജ്യത്ത് 35നും 59നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം 1.5 കോടിയാവുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
2050ല്‍ ഇത് 30 കോടിയാവും. രാജ്യത്തെ ലിംഗവിവേചന നയമാണ് പ്രധാന കാരണമെന്ന് നന്‍കായ സര്‍വകലാശാലയിലെ പ്രഫ. യുവാന്‍ സിന്‍ വ്യക്തമാക്കി. ജനന സമയത്തെ ലിംഗാനുപാതം 121 ആയി ഉയര്‍ന്നിരുന്നു. 1980കളിലെ അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയുടെ കടന്നുവരവോടെയാണ് ആണ്‍-പെണ്‍ അനുപാതത്തില്‍ ക്രമാതീതമായ വ്യത്യാസമുണ്ടായത്.
ചൈനയിലെ കുടുംബാസൂത്രണ നയവും ആണ്‍കുട്ടികള്‍ക്കുവേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിക്കാനിടയാക്കി. വിദ്യാഭ്യാസം കുറഞ്ഞ സാമ്പത്തിക സ്ഥിതി മോശമായ പുരുഷന്മാരില്‍ അധികംപേരും അവിവാഹിതരായി തുടരേണ്ടി വരുമെന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷകന്‍ വാങ് ഗുവാങ്ഷു പറഞ്ഞു. ജനുവരി 20ന് നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കു പ്രകാരം 2016 അവസാനം രാജ്യത്തെ പുരുഷന്മാരുടെ എണ്ണം 70.8 കോടിയും സ്ത്രീകളുടെ എണ്ണം 67.5 കോടിയുമാണ്. അതിനു പുറമെ അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്നത് ലൈംഗിക അതിക്രമം, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍ എന്നിവക്കും കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.