ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്രമേഖലകളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദേശീയ സുരക്ഷ ഏജൻസിയുടെ വാണ്ടഡ് ലിസ്റ്റിൽ. കൊളംബോയിലെ പാക് ഹൈകമീഷനിൽ വിസ കൗൺസിലർ ആയിരുന്ന ആമിർ സുബൈർ സിദ്ദീഖിയുടെ പേരും ചിത്രവുമാണ് എൻ.െഎ.എ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 26/11 മുംബൈ ഭീകരാക്രമണത്തിെൻറ മാതൃകയിൽ 2014ൽ തെക്കേ ഇന്ത്യയിലെ കര, നാവികസേന ആസ്ഥാനങ്ങൾ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ചെന്നൈയിലെ യു.എസ് കോൺസുലേറ്റ്, ബംഗളൂരുവിലെ ഇസ്രായേൽ കോൺസുലേറ്റ് എന്നിവയും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് എൻ.െഎ.എ റിപ്പോർട്ട് ചെയ്തിരുന്നു.
സിദ്ദീഖിയെ കൂടാതെ മറ്റ് രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. ഫെബ്രുവരിയിലാണ് സിദ്ദീഖിക്കെതിരെ കുറ്റപത്രം തയാറാക്കിയത്. ഇൗ ഉദ്യോഗസ്ഥർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും ഇൻറർപോളിന് നിർദേശം നൽകി. ആദ്യമായാണ് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. സിദ്ദീഖിയെ കൂടാതെ വിനീത് എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനെയും ബോസ് എന്ന ഷായെയുമാണ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 2009 മുതൽ 2016 വരെ ശ്രീലങ്കയിലെ പാക് ഹൈകമീഷനിൽ ജോലി ചെയ്ത ഇവർ ലങ്കൻ പൗരന്മാരായ മുഹമ്മദ് സാകിർ ഹുസൈൻ, തമീം അൻസാരി, അരുൺ ശെൽവരാജ്, ശിവബാലൻ എന്നിവരുടെ സഹായത്തോടെ ചെന്നൈയിലും മറ്റുമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്കുനേരെയും ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് ആരോപണം. ലങ്കൻ പൗരന്മാരെ എൻ.െഎ.എ നേരേത്ത അറസ്റ്റുചെയ്തിരുന്നു. വാണ്ടഡ് ലിസ്റ്റിലുള്ള ഇൗ നയതന്ത്രജ്ഞർ ഇന്ത്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ലാപ്ടോപ് മോഷ്ടിക്കാനും ഇ-മെയിൽ ചോർത്തി വിലപേശാനും വ്യാജ ഇന്ത്യൻ നോട്ടുകൾ വിതരണം ചെയ്യാനും ശ്രമം നടത്തിയെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ചെന്നൈയിലെ യു. എസ് കോൺസുലേറ്റ് ആക്രമണപദ്ധതി ‘വെഡിങ് ഹാൾ’ എന്ന പേരിലും ബോംബിനെ ‘സ്പൈസ്’ എന്ന പേരിലുമാണ് ഇവർ ആശയവിനിമയം നടത്തിയത്. ചാവേറുകളെ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നതായി എൻ.െഎ.എ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.