പത്താന്‍കോട്ട് ആക്രമണം: ഇന്ത്യ–പാക് ചര്‍ച്ചക്ക് വെല്ലുവിളിയെന്ന് പാക്മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രണം ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയാകുമെന്ന് പാക് മാധ്യമങ്ങള്‍. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമം തുടരുന്നതിനിടെയാണ് ആക്രമണം. അത്  ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നാണ് എക്സ്പ്രസ് ട്രൈബ്യൂണ്‍ മുഖ്യവാര്‍ത്തയില്‍ പരാമര്‍ശിച്ചത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക്സന്ദര്‍ശനത്തിനു പിന്നാലെയാണ് ആക്രമണമെന്നത് ശ്രദ്ധേയമാണെന്ന് ന്യൂസ് ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ പലതവണ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ശ്രമിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.
ആക്രമണത്തിനെതിരെ പാകിസ്താന്‍ രംഗത്തുവന്നത് ഇക്കാര്യത്തിലുള്ള ആശങ്കകള്‍ മുന്‍നിര്‍ത്തിയാണെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു. സമീപകാലത്ത്  നടന്ന ഇരു രാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികളുടെ കൂടിയാലോചനകള്‍ ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. സംഭവത്തില്‍ ഇന്ത്യ വിശദാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അതിന്‍െറ അനന്തരഫലം ആശ്രയിച്ചായിരിക്കും ഇന്ത്യ-പാക് ചര്‍ച്ചകളുടെ നിലനില്‍പെന്നും  ഡോണ്‍ വിലയിരുത്തുന്നു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രാലയം ശുഭാപ്തിവിശ്വാസം കൈവിട്ടിട്ടില്ളെന്നും പത്രം പറയുന്നു.
പത്രമാധ്യമങ്ങള്‍ ഭീകരാക്രമണം സമാധാന ചര്‍ച്ചകളെ ബാധിക്കുമോ എന്നാശങ്കപ്പെടുമ്പോള്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ സംഭവത്തിനു പിന്നില്‍ പാക് പങ്കാരോപിച്ച്  ഇന്ത്യ രംഗത്തുവരുമോയെന്നാണ് ഉറ്റുനോക്കുന്നത്. രാജ്യത്തെ ഉര്‍ദു മാധ്യമങ്ങളടക്കം പത്താന്‍കോട്ട് ആക്രമണത്തിന് മികച്ച കവറേജാണ് നല്‍കിയത്.
അന്വേഷണം നടത്താതെ ആക്രമത്തില്‍ പാക് പങ്ക് ആരോപിച്ചതില്‍ അവര്‍ കുറ്റപ്പെടുത്തി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം പാകിസ്താനു മേല്‍ കെട്ടിവെക്കാനുള്ള ഇന്ത്യയുടെ ശ്രമം എടുത്തുചാടിയുള്ള പ്രതികരണമാണെന്ന് ജങ് പത്രം കുറ്റപ്പെടുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.