മരണത്തിന്‍െറ കാലൊച്ചകള്‍ അടുത്തുവരുന്നതായി തോന്നുന്നുവെന്ന് അവസാനനാളുകളില്‍ സുശീല്‍കുമാര്‍ കൊയ്രാള ഡോക്ടറോടും പേഴ്സനല്‍ സെക്രട്ടറിയോടും പറഞ്ഞു. അതായിരുന്നു അദ്ദേഹത്തില്‍ അവസാന വാക്കുകളെന്ന് പ്രസ് സെക്രട്ടറി കൃഷ്ണ അര്‍യാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂമോണിയ ബാധിച്ച് കൊയ്രാളയുടെ പള്‍സ് റേറ്റുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് അടുത്തപടി എന്തെന്ന് ഡോക്ടര്‍മാര്‍ ആലോചിക്കുന്നതിനിടെയായിരുന്നു മരണം മുന്‍കൂട്ടി കണ്ടത്. വയ്യാതെ കിടക്കുന്ന വേളയിലും തന്‍െറ രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. ലളിതജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ സുശീല്‍ ദാ എന്നായിരുന്നു സുഹൃത്തുക്കളും അനുയായികളും സംബോധന ചെയ്തത്. 1954ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായത്. വിവാഹം പോലും വേണ്ടെന്നു വെച്ച് സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകി. ഗിരിജപ്രസാദിന്‍െറ മരണത്തത്തെുടര്‍ന്ന് 2008ല്‍ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റായി. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കൊയ്രാളയുടെ മരണം. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ കൊയ്രാളയുമുണ്ടായിരുന്നു.
ജനാധിപത്യ നേപ്പാളിന്‍െറ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയ ഗിരിജപ്രസാദ് കൊയ്രാളയുടെ പ്രതിച്ഛായയില്‍ മുങ്ങിപ്പോയെങ്കിലും 2014 പ്രധാനമന്ത്രിക്കസേരയിലിരിക്കാനും നിയോഗമുണ്ടായി. നേപ്പാളില്‍ പുതിയ ഭരണഘടന കൊണ്ടുവരാനുള്ള അദ്ദേഹത്തിന്‍െറ തീരുമാനം വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ക്രമേണ നിരവധി ചര്‍ച്ചകളിലൂടെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ അക്കാര്യത്തില്‍ സമവായത്തിലത്തെുന്നതില്‍ അദ്ദേഹം വിജയിച്ചു. അതേസമയം ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും അത് വഴിവെച്ചു. എന്നാല്‍, ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അദ്ദേഹം പ്രയത്നിച്ചിരുന്നു.
മാധേശികള്‍ അഞ്ചുമാസമായി നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത് എന്നത് യാദൃശ്ചികതയാകാം. രാജ്യത്ത് പുതിയ ഭരണഘടന സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സന്ധിസംഭാഷണങ്ങള്‍ക്ക് അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.
അദ്ദേഹത്തിനു ശേഷം ശര്‍മ ഒലിയാണ് പ്രധാനമന്ത്രിപദത്തിലേക്ക് വന്നത്. ഒക്ടോബറില്‍ പുതിയ ഭരണഘടന സ്വീകരിച്ചതോടെ രാജ്യം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് തരായ് മേഖലയിലെ മാധേശികള്‍ പ്രക്ഷോഭത്തിന്‍െറ ഭാഗമായി നേപ്പാള്‍-ഇന്ത്യ അതിര്‍ത്തി ഉപരോധം തുടങ്ങി. പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അവശ്യസാധനങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായി. മുമ്പില്ലാത്ത വിധം പ്രതിസന്ധിയിലേക്കായിരുന്നു രാജ്യത്തിന്‍െറ പോക്ക്. പലപ്പോഴും കര്‍ക്കശ നിലപാടുകളാല്‍ അണികളുടെപോലും അപ്രിയം സമ്പാദിച്ച ശര്‍മ ഒലിക്ക് മാധേശികളുമായി ആശയവിനിമയത്തിന് സ്വീകാര്യനായ ഒരാളെ നിയോഗിക്കേണ്ടത് ആവശ്യമായിരുന്നു. ആ ചുമതല സുശീല്‍ കൊയ്രാളയില്‍ നിക്ഷിപ്തമായി. ആരോഗ്യം മോശമായ അവസരത്തിലും അദ്ദേഹം ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ യു.എസില്‍ വിദഗ്ധ ചികിത്സ കഴിഞ്ഞ് തിരിച്ചത്തെി മണിക്കൂറുകള്‍ക്കകം മാധേശികള്‍ ചര്‍ച്ചക്കായി അദ്ദേഹത്തിന്‍െറ കാഠ്മണ്ഡുവിലെ വസതിയിലത്തെിയത് അതിന് ഉദാഹരണമാണ്.
കൊയ്രാള വിടപറയുമ്പോള്‍ ഗിരിജ പ്രസാദ് കൊയ്രാളയുടെ മകള്‍ സുജാതയും ബന്ധു ശേഖര്‍ കൊയ്രാളയും പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.