ന്യൂഡൽഹി: : ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ ചൈനയും പാകിസ്താനും വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു. യുദ്ധത്തിന് ഉപയോഗിക്കാവുന്ന എട്ടോളം ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍ പാകിസ്താന്‍ ചൈനയില്‍ നിന്നും വാങ്ങും. 2028 ഓടെ ഏകദേശം 500 കോടി ഡോളര്‍ ചെലവിലാകും പാകിസ്താന്‍ അന്തര്‍വാഹിനി വാങ്ങുക. നാല് അന്തര്‍വാഹിനികള്‍ 2018ല്‍ പാകിസ്താന് നല്‍കും. മറ്റു നാലെണ്ണം 2023 നകം കൈമാറും. പാകിസ്താന് നിലവില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണ്.
എന്നാല്‍ ചൈന- പാകിസ്താന്‍ സൈനിക ബന്ധത്തെ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കി കാണുന്നത്. കശ്മീര്‍ പ്രശ്‌നം രൂക്ഷമായിരിക്കെ പാക്- ചൈന ബന്ധം ഇന്ത്യക്കും ആശങ്കയുളവാക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ആണവായുധ ഇടപാടുകള്‍ക്ക് ശ്രമിക്കുന്നതായി അമേരിക്ക നേരത്തേ ആരോപിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന-പാക് സംയുക്ത സൈനിക നീക്കവും നേരത്തേ വാര്‍ത്തയായിരുന്നു. ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ ഇടപാടും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക താവള സഹകരണം ചൈനയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. കരാര്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സന്തുലനം തകര്‍ക്കുമെന്നു കാണിച്ച് ചൈന രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.