കാഠ്മണ്ഡു: നേപ്പാളിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യക്ക് നേപ്പാളിന്‍റെ മുന്നറിയിപ്പ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച നേപ്പാളിലെ ബിര്‍ഗഞ്ചില്‍ ഇന്ത്യയില്‍ നിന്നുള്ള റോഡുപരോധിച്ച ജനക്കൂട്ടത്തിനുനേരേ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ബിഹാറില്‍ നിന്നുള്ള ആശിഷ് കുമാര്‍ റാം(24) ആണ് മരിച്ചത്.
നേപ്പാളില്‍ പുതിയ ഭരണഘടന രൂപീകരിച്ചതിനുശേഷം നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇന്ത്യ ഇടപെടുകയാണെന്നാണ് നേപ്പാളിന്‍റെ ആരോപണം. ഇന്ത്യ--- നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്ന മാധേശി പ്രക്ഷോഭം ഇന്ത്യയുടെ അറിവോടെയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നേപ്പാളിന്‍റെ പുതിയ ഭരണഘടന ഒരു രാജ്യത്തെയും ലക്ഷ്യംവച്ചുള്ളതല്ലെന്നും ഓലി പറഞ്ഞു.
രാജ്യത്തെ സംസ്ഥാനങ്ങളായി വിഭജിക്കുന്ന ഭരണഘടനക്കെതിരെ മധേശി വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം ഒന്നര മാസത്തിലേറെയായി നീണ്ടുനിൽക്കുന്നു. രാജ്യം ഒന്നിലേറെ സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെടുമ്പോൾ ജനസംഖ്യാപരമായും വംശീയമായും ന്യൂനപക്ഷമായ തങ്ങളുടെ രാഷ്ട്രീയമായ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് മധേശികള്‍ കരുതുന്നത്. ഇവര്‍ക്ക് അതിര്‍ത്തിക്കിപ്പുറത്തെ ബിഹാര്‍ ജനതയുമായി സാംസ്‌കാരികവും ഭാഷാപരവും കുടുംബപരവും ആയ ബന്ധമുണ്ട്. ഇന്ത്യ -നേപ്പാള്‍ വ്യാപാരബന്ധത്തെയും മാധേശി പ്രക്ഷോങം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിനു ചരക്കുവാഹനങ്ങള്‍ അതിര്‍ത്തിക്കിരുവശവും നിര്‍ത്തിയിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.