വാഷിങ്ടൺ: കോവിഡ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറസ് ലോകം മുഴുവൻ പരത്തിയ ചൈനക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസിന് ട്രംപ് കത്തയക്കുകയും ചെയ്തു.
പ്രവർത്തനം മെച്ചപ്പെടുത്താൻ 30 ദിവസത്തെ സമയവും അനുവദിച്ചു. അതിനകം കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ട്രംപ് നൽകിയ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനക്ക് ധനസഹായം നിർത്തിവെച്ചത് പുനപ്പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കത്ത് പിന്നീട് ട്രംപ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു.
2019 ഡിസംബർ ആദ്യമോ അതിനുമുേമ്പാ ചൈനയിലെ വൂഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടുവെന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടന അവഗണിക്കുകയായിരുന്നു. ഇതെ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും കത്തിൽ ട്രംപ് വിമർശിക്കുന്നു.
ഡിസംബർ 30 ഓടെ തന്നെ വൈറസ് പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ലോകാരോഗ്യസംഘടന മനസിലാക്കി. ഇക്കാര്യം തായ്വാൻ അധികൃതരുമായി അവർ ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാലോ മറ്റോ മറ്റുരാജ്യങ്ങൾക്ക് മുന്നറിയിപ്പുനൽകാനോ അവരുമായി ഈ നിർണായക വിവരങ്ങൾ പങ്കുവെക്കാനോ യു.എൻ സംഘടന തയാറായില്ല.
എന്തിന് അന്താരാഷ്ട്രവിദഗ്ധ സംഘത്തെ കുറിച്ച് അന്വേഷിപ്പിക്കാനും മുതിർന്നില്ല. കോവിഡ് പ്രതിരോധത്തിെൻറ കാര്യത്തിൽ താങ്കളും താങ്കൾ നേതൃത്വം നൽകുന്ന സംഘടനയും തെറ്റുകൾ ആവർത്തിക്കുകയായിരുന്നു. ലോകം അതിന് വലിയ വില നൽകേണ്ടിവന്നു. 30 ദിവസത്തിനകം പ്രവർത്തനം മെച്ചപ്പെടുത്താൻ തയാറാകുന്നില്ലെങ്കിൽ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം എന്നെന്നേക്കുമായി നിർത്തിവെക്കുമെന്നും അംഗത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പറഞ്ഞാണ് ട്രംപ് കത്ത് അവസാനിപ്പിക്കുന്നത്. നേരത്തേ ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.