യുനൈറ്റഡ് നേഷന്‍സ്: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്‍േറാണിയോ ഗുട്ടെറസ് യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ പ്രയത്നിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പുതുവത്സരദിനത്തിലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
താന്‍ മുഖ്യ പരിഗണന നല്‍കുന്നത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംഘര്‍ഷം പരിഹരിക്കുന്നതിനുമായിരിക്കുമെന്ന് ഗുട്ടെറസ് വ്യക്തമാക്കി. 2017ല്‍ സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, യു.എസില്‍ ജനുവരി 20ന് അധികാരമേല്‍ക്കുന്ന ട്രംപ് ഭരണകൂടം യു.എന്നിന് ഭീഷണിയുയര്‍ത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഡിസംബര്‍ 12ന് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലോകത്തെ നിരവധി വെല്ലുവിളികള്‍ നേരിടുന്നതിന് അംഗരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്ന് മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയും യു.എന്‍ അഭയാര്‍ഥി മേധാവിയുമായിരുന്ന ഗുട്ടെറസ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ബഹുമുഖ സഹകരണത്തോട് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് താല്‍പര്യം കാണിച്ചിരുന്നില്ല. യു.എന്നിന്‍െറ 193 അംഗരാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ളെന്നാണ് ട്രംപിന്‍െറ പക്ഷം. സിറിയ, യമന്‍, ദക്ഷിണ സുഡാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഗുട്ടെറസിന് വെല്ലുവിളിയായി കാത്തിരിക്കുന്നത്. ഭീകരവാദം മുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍വരെയുള്ള ആഗോള പ്രതിസന്ധികളെ അദ്ദേഹത്തിന് തരണംചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ യു.എസ് യു.എന്നിനെ പിന്തുണക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. യു.എസ് യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള അംഗമായിരിക്കെ ഈ ചോദ്യം ഏറെ പ്രസക്തവുമാണ്. വെസ്റ്റ് ബാങ്കിലുള്ള ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റം തെറ്റാണെന്ന രക്ഷാസമിതിയുടെ തീരുമാനത്തെ യു.എസ് പിന്തുണച്ചിരുന്നു. എന്നാല്‍, ജനുവരി 20ന് താന്‍ അധികാരമേറ്റെടുത്തശേഷം യു.എന്നിന് കാര്യങ്ങള്‍ എളുപ്പമാവില്ളെന്ന് കാണിച്ച് ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.