ഇന്ത്യാന പ്രൈമറിയിൽ ട്രംപ്; ടെഡ് ക്രൂസ് പിൻമാറി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്ത്യാന പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ മുഖ്യ എതിരാളിടെഡ് ക്രൂസ് പിൻമാറി.

മത്സരത്തിൽ നിന്നും പിൻമാറുന്നതായി ക്രൂസ് അനുയായികളെയും മാധ്യമപ്രവർത്തകരെയും അറിയിച്ചു. അവസാന നിമിഷമാണ് ക്രൂസ് പിൻമാറുന്നതായി അറിയിച്ചത്. ട്രംപ് നുണയനെന്നും പിന്തുണക്കുന്നവരെ ചതിക്കുമെന്നുമുള്ള അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരുന്നു. ക്രൂസിനു അമേരിക്കയുടെ പ്രസിഡന്‍റാകാൻ മാത്രം ക്ഷമാശീലം ഇല്ലെന്നായിരുന്നു ഇതിനോടു ട്രംപിന്‍റെ പ്രതികരണം. ക്രൂസിന്‍റെ പിതാവ് റാഫേൽ ക്രൂസിനു മുൻ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. ഒരു ഫോട്ടോ ഉയർത്തിക്കാണിച്ചായിരുന്നു ട്രംപിന്‍റെ ആരോപണം.

മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചെങ്കിലും ജൂണിൽ നടക്കുന്ന അവസാന പ്രൈമറികളിൽ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് ക്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിൽ ബേർണി സാൻഡേഴ്‌സും ഹിലരി ക്ലിന്‍റണും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് നോമിനേഷൻ 91 ശതമാനവും ഹിലരി ഉറപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.