ഇസ്‌ലാമാബാദ്: ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾക്കിടയിൽ ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും ദൃശ്യങ്ങളും സംപ്രേഷണം ചെയ്തതിന് പാകിസ്താനിലെ പ്രമുഖ വാർത്ത ചാനലായ 'ജിയോ ന്യൂസിന്' നോട്ടീസ്. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളടക്കങ്ങളുടെ നിരോധനം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെയുളള നടപടി. ആശ ഭോസ്‌ലെയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ അവർ ആലപിച്ച പ്രശസ്തമായ ബോളിവുഡ് ഗാനങ്ങളും അതിലെ ദൃശ്യങ്ങളും ചാനൽ ഉൾപ്പെടുത്തിയിരുന്നു. ഇത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് അതോറിറ്റി അറിയിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് 2018 മുതൽ പാകിസ്താനിലെ ടി.വി ചാനലുകളിലും റേഡിയോകളിലും ഇന്ത്യൻ സിനിമകളും ഗാനങ്ങളും മറ്റ് വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കർശനമായ നിരോധനമുണ്ട്.
ചാനലിന്റെ നടപടി രാജ്യത്തെ നിയമങ്ങളോടുള്ള അവഹേളനമാണെന്ന് നോട്ടീസിൽ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ചാനലിന് പിഴയോ സംപ്രേഷണ വിലക്കോ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈയിലെ ആശുപത്രിയിൽ വെച്ച് ആശ ഭോസ്‌ലെ അന്തരിച്ചത്. ഇന്ത്യൻ സംഗീത ലോകത്തെ 'മെലഡി ക്വീൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവർക്ക് പാകിസ്താനിലും വലിയൊരു ആരാധകവൃന്ദമുണ്ട്. ഈ ആരാധകരെ പരിഗണിച്ചാണ് ചാനൽ ആദരസൂചകമായി ദൃശ്യങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.