സൻആ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലയായ നജ്‌റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
പരിക്കേറ്റവരിൽ ഏഴുപേർ സൗദി പൗരന്മാരാണ്. ഇവരിൽ ഒരു സ്ത്രീയും ഒരു നാല് വയസുകാരനായ കുട്ടിയും ഉൾപ്പെടുമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ടിൽ പറഞ്ഞു. കൂടാതെ ഒരു യമൻ സ്വദേശിക്കും, രണ്ട് ഈജിപ്ഷ്യൻ പ്രവാസികൾക്കും, ഒരു പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഹൂതി സായുധസംഘം ജനവാസ മേഖലകളെയും മറ്റ് സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് വിവേചനമില്ലാതെ ഷെല്ലാക്രമണം നടത്തിയെന്ന് സഖ്യസേന പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും മനഃപൂർവം ലക്ഷ്യമിട്ട ഈ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും പതിവ് യുദ്ധനിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും സഖ്യസേന ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം ആക്രമണങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
നേരത്തെ ചെങ്കടലിൽ യമൻ തീരത്തിന് സമീപം ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായി ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ എന്ന ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങിയിരുന്നു. 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലാണ് ഹൂതികൾ ആക്രമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.