ചിത്രശാലയ്ക്കകം വെൺതിരശ്ശീലകൾ
കത്തിക്കരിപൂശി നിന്നൊരു രാത്രിയിൽ
തീയുടുപ്പൂരിയെറിയുകയായ് പലർ
വേവിൻ പെരുക്കമിഴപിരിക്കും പടു -
നീളൻ ചരടു വലിച്ചു താഴ്ത്തും ശ്രമം
രംഗങ്ങളെണ്ണിയാൽ തീരാതെഴുതിയ
കർമകാണ്ഡത്തിൻ കരയ്ക്കെത്തി നില്ക്കണം
നാഥൻ, ചമൽക്കാരകാരകൻ ശേഷിച്ച
ചായം പുരട്ടിയൊരുക്കുമിടം വരെ.
വേദിയിൽ നീലവെളിച്ചം ചുവക്കുന്നു.
കാണാമറയത്തലർച്ചകൾ കേൾക്കുന്നു.
ശാലയഴൽ വിഴുങ്ങുന്നൂ, പെരുംകാല -
നാടകം തത്തിത്തിമർക്കുന്നിടത്തു നി-
ന്നോരോ ചമയവും നാളങ്ങളായ് ജ്വലി -
ച്ചാളുന്ന ജീവൻ അമരത്വമെത്തുന്ന
നാളിതാണെന്നോ! മുഴങ്ങും കരഘോഷ -
മാധിയിൽ വെന്തുമരിച്ചവർ, സ്തബ്ധ-
രൊരാനന്ദ ബാഷ്പം പൊഴിച്ചും ‘ബലേ ബലേ.’
താപങ്ങൾ രംഗം വിഴുങ്ങേ കെടുത്തുവാൻ
ദൂരത്തുനിന്നൊഴുകുന്നൂ ജലഭ്രമം.
തീപ്പന്തെറിഞ്ഞു കളിച്ച രൂപത്തിന്റെ
നോട്ടം പതിഞ്ഞുടയുന്നു കണ്ണാടികൾ
ശോകമാളുന്നു, ശുഭം വരാൻ നേരമെ-
ന്നോരോ പഴമൊഴിയോർമിച്ചെടുക്കുന്നു
ശാല നെരുപ്പിൽ പുകഞ്ഞു പൊങ്ങും മായ-
മോരോ മനസ്സും നിജമായ് നിനച്ചന്ന്
പായുന്നു വിഭ്രമത്താൽ വിഷാദിച്ചവ
വേദിയിൽ വന്നു മുഖാമുഖം നില്ക്കയാൽ
ഉള്ളുകള്ളിക്കുമേൽ വീണ വെളിച്ചത്തി-
ലെല്ലാം വെളിപ്പെട്ടു നില്ക്കും വിശുദ്ധിയാൽ
കത്തിച്ചെടുക്കുമുടലൊരു പന്തമായ്
കുത്തി നിർത്തുന്നുണ്ടരങ്ങത്ത് ധീരത
കട്ടയിരുട്ടിൻ ചിരി മുഴങ്ങുന്നുണ്ട്.
ഒറ്റ വിരൽ ഞൊടി, മാഞ്ഞു സഭാതലം
വെട്ടം വടിച്ചു വെളുപ്പിച്ച താളിന്റെ
അറ്റം വരേക്കെഴുതും പുതുനാടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.