ആവർത്തിതം

ചിത്രശാലയ്ക്കകം വെൺതിരശ്ശീലകൾ

കത്തിക്കരിപൂശി നിന്നൊരു രാത്രിയിൽ

തീയുടുപ്പൂരിയെറിയുകയായ് പലർ

വേവിൻ പെരുക്കമിഴപിരിക്കും പടു -

നീളൻ ചരടു വലിച്ചു താഴ്ത്തും ശ്രമം

രംഗങ്ങളെണ്ണിയാൽ തീരാതെഴുതിയ

കർമകാണ്ഡത്തിൻ കരയ്ക്കെത്തി നില്ക്കണം

നാഥൻ, ചമൽക്കാരകാരകൻ ശേഷിച്ച

ചായം പുരട്ടിയൊരുക്കുമിടം വരെ.

വേദിയിൽ നീലവെളിച്ചം ചുവക്കുന്നു.

കാണാമറയത്തലർച്ചകൾ കേൾക്കുന്നു.

ശാലയഴൽ വിഴുങ്ങുന്നൂ, പെരുംകാല -

നാടകം തത്തിത്തിമർക്കുന്നിടത്തു നി-

ന്നോരോ ചമയവും നാളങ്ങളായ് ജ്വലി -

ച്ചാളുന്ന ജീവൻ അമരത്വമെത്തുന്ന

നാളിതാണെന്നോ! മുഴങ്ങും കരഘോഷ -

മാധിയിൽ വെന്തുമരിച്ചവർ, സ്തബ്ധ-

രൊരാനന്ദ ബാഷ്പം പൊഴിച്ചും ‘ബലേ ബലേ.’

താപങ്ങൾ രംഗം വിഴുങ്ങേ കെടുത്തുവാൻ

ദൂരത്തുനിന്നൊഴുകുന്നൂ ജലഭ്രമം.

തീപ്പന്തെറിഞ്ഞു കളിച്ച രൂപത്തിന്റെ

നോട്ടം പതിഞ്ഞുടയുന്നു കണ്ണാടികൾ

ശോകമാളുന്നു, ശുഭം വരാൻ നേരമെ-

ന്നോരോ പഴമൊഴിയോർമിച്ചെടുക്കുന്നു

ശാല നെരുപ്പിൽ പുകഞ്ഞു പൊങ്ങും മായ-

മോരോ മനസ്സും നിജമായ് നിനച്ചന്ന്

പായുന്നു വിഭ്രമത്താൽ വിഷാദിച്ചവ

വേദിയിൽ വന്നു മുഖാമുഖം നില്ക്കയാൽ

ഉള്ളുകള്ളിക്കുമേൽ വീണ വെളിച്ചത്തി-

ലെല്ലാം വെളിപ്പെട്ടു നില്ക്കും വിശുദ്ധിയാൽ

കത്തിച്ചെടുക്കുമുടലൊരു പന്തമായ്

കുത്തി നിർത്തുന്നുണ്ടരങ്ങത്ത് ധീരത

കട്ടയിരുട്ടിൻ ചിരി മുഴങ്ങുന്നുണ്ട്.

ഒറ്റ വിരൽ ഞൊടി, മാഞ്ഞു സഭാതലം

വെട്ടം വടിച്ചു വെളുപ്പിച്ച താളിന്റെ

അറ്റം വരേക്കെഴുതും പുതുനാടകം.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.