അവന്റെ കൈകളിൽ
മുറിവുകളുണങ്ങിയ പാടുകളുണ്ടായിരുന്നു
അവയിലൊക്കെയും പാമ്പ് കണക്കെ
ഞരമ്പുകൾ പിണഞ്ഞു കിടന്നിരുന്നെങ്കിലെന്ന്
എനിക്കപ്പോൾ തോന്നി.
അല്ലെങ്കിൽ അങ്ങനെ മോഹിച്ചു.
പഴയ കാമുകന്റെ മണവും പേറി
ഒരുത്തൻ ഗോവണി കയറി വന്നു
ഞാനിരിക്കേണ്ടുന്ന ഇരിപ്പിടത്തിൽ
അമർന്നു.
മുറിമുഴുക്കെ പഴയ കാമുകൻ പടർന്നു.
സ്നേഹം കിട്ടാതെ വളർന്ന
വലിയ കുപ്പായമിട്ട ആൺകുട്ടി
നിസ്സഹായതയുടെ കൈപിടിച്ച്
വീട്ടുപടിക്കൽ നിൽക്കുന്നു.
അവനിരിക്കാനോ നിൽക്കാനോ
ആ പുര തികയുമായിരുന്നില്ല.
മഞ്ഞ എന്നെഴുതി
മരിപ്പ് എന്നെഴുതാനാവാതെ
അവൻ മേശത്തുമ്പിൽ നെറ്റി മുട്ടിക്കുന്നു.
പിൻതലയിൽ അമ്പിളി വട്ടം
അതിലൊരു മുയൽ.
വാതിലു ചാരി വിളക്കണച്ച്
കിടക്കാനൊരുങ്ങുന്ന അവളുടെ മുറിയിൽ
മൂന്നാണുങ്ങൾ.
മൂന്നും മൂന്നുപോലെ
മുറിയാകെ നിലാവ് പരക്കുന്നു
അരക്ഷിതാവസ്ഥ വിരിപ്പ് കുടയുന്നു
പാരിജാതംപോലൊരു മണം
വാതിൽ കൊളുത്തിടുന്നു.
കൈ നിറയെ വടുക്കളുള്ളൊരുത്തൻ
വാതിലിൽ മുട്ടുന്നു.
ഞരമ്പുകളാകെ പിണഞ്ഞു കിടക്കുന്ന
കൈകൾ വീണ്ടും വീണ്ടും
വാതിലിൽ മുട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.