നിരകളിൽനിന്നു
നിരകൾ നീളുന്ന പച്ചമൈതാനം
പകലിറക്കങ്ങളിൽ
അതിശയത്തിന്റെ ഒക്കത്തിരുന്ന്
ഇടവേളക്കിളികൾ കരയുന്നു
മഞ്ഞുമാപിനികളുടെ
കനപ്പുകൾക്കുള്ളിൽ
ചിറകുചിത്രങ്ങളെന്നപോൽ
മാഞ്ഞും തെളിഞ്ഞും...
ചിലപ്പോൾ
വേഗങ്ങളില്ലാത്ത ചുരംകാറ്റ്
പൊയ്പോയ കാലത്തിലെ
പ്രവാസിയെപ്പോൽ
നനുപ്പുകൾ മീട്ടുന്നു
പടിഞ്ഞാറാകാശം
ആദ്യനക്ഷത്രത്തെ
പെറ്റിടുമ്പോൾ
പച്ചപ്പരപ്പിലാഴ്ന്ന
കുന്നിൻ വേരുകളിൽ
കുരുന്നിരുട്ടുകൾ വന്നിരിക്കുന്നു
അപ്പോൾ
മൊഴിമാറ്റമറിയാത്ത
ഭാഷയുടെ ലിപികളിൽ
ഒറ്റയുടെ തൊങ്ങലുകൾ
ഞാനും ഞാത്തുന്നു
ഇടവേളക്കിളികൾ
ചിറകുചിത്രങ്ങളിലേക്കും മടങ്ങുന്നു;
അവയ്ക്കിനിയും
കരയേണ്ടതുണ്ടല്ലോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.