എഴുത്തുകുത്ത്

രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയം

ലോകം മുഴുവൻ യുദ്ധത്തിന്റെ ആശങ്കയിൽ നിൽക്കുമ്പോഴാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിക്കുന്നത്. യുദ്ധവാർത്തയും അതിന്റെ വിശകലനങ്ങളും മാധ്യമങ്ങളിൽ അതുകാരണം കുറഞ്ഞിട്ടുണ്ട്. യുദ്ധഗതി വളരെ വൈകി മാത്രമാണ് മലയാളി അറിയുന്നത്. തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിലെ (ലക്കം 1466) എല്ലാ ലേഖനങ്ങളും വായിച്ചു. കക്ഷി ചേരാതെയുള്ള സ്വതന്ത്രമായ വിശകലനങ്ങളാണ് മനസ്സിരുത്തി വായിച്ചത്. ഇടതും വലതും തമ്മിൽ കേരളത്തിൽ പതിവായി നടക്കുന്ന മത്സരത്തിൽ ഫലം വരുമ്പോൾ മറ്റൊരു ശബ്ദം നാം കേൾക്കാറുണ്ട്, അല്ലെങ്കിൽ നമ്മെ കേൾപ്പിക്കാറുണ്ട്. എന്നും ഇടതും വലതും, എന്തുകൊണ്ട് ഒരു മൂന്നാം മുന്നണിക്ക് ഒരിക്കൽ ഭരിക്കാൻ അവസരം നൽകിക്കൂടാ?

അതായത് ഇപ്പോൾ കേന്ദ്രം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ ജയിപ്പിക്കണം എന്നതാണ് അതിന്റെ ധ്വനി. ഈ മൂന്നാം മുന്നണി കേരളത്തിൽ ഭരണത്തിൽ കയറിയാൽ എന്തുണ്ടാകും. ശാന്തിയിലും സമാധാനത്തിലും പോകുന്ന കേരളത്തിലെ സ്വസ്ഥ ജീവിതം തകരും. വർഗീയതയും കൊലപാതകങ്ങളും കേരളത്തിൽ നിത്യസംഭവങ്ങളാകും. ഇനി ഒരിക്കലും ഇടതും വലതും അധികാരത്തിൽ വരാതിരിക്കാൻ എല്ലാ ഔദ്യോഗിക രംഗത്തെ പഴുതുകളും അടക്കും. അങ്ങനെ ബി.ജെ.പി കാലാകാലം വാഴുന്ന വർഗീയ സംഘട്ടനങ്ങളും കൊലപാതകങ്ങളുംകൊണ്ട് സമാധാന ജീവിതം നഷ്ടപ്പെട്ട മറ്റൊരു സംസ്ഥാനം കൂടി പിറവികൊള്ളും.

രാഷ്ട്രീയ പാപ്പരത്തം ഏറ്റവും കൂടുതൽ വെളിവായ തെരഞ്ഞെടുപ്പ് ഘട്ടം കൂടിയാണിത്. നേതാക്കൾ തന്നെ മത്സരിക്കാനുള്ള അവസരം ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽനിന്നും വിട്ടുപോകുന്നത് നാം കണ്ടു. ഗാന്ധിയന്മാർ ഇന്നില്ല എന്നത് ശരി. എങ്കിലും അധികാരത്തോടുള്ള അലച്ച എന്ന പാപ്പരത്തം കാണിക്കാൻ നേതാക്കന്മാർക്ക് ലജ്ജയില്ലാതായി എന്നത് കേരള രാഷ്ട്രീയത്തിന്റെ പതനമാണ് കാണിക്കുന്നത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കൈയിട്ട് വാരി നക്കുക എന്ന് ഇതിനെയാണ് പറയുക.

എല്ലാ രാഷ്ട്രീയത്തിന്റെയും ആദർശ ശുദ്ധി കൈമോശം വന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും അടിസ്ഥാന ലക്ഷ്യത്തിൽനിന്ന് പിന്മാറി മുഖ്യ ലക്ഷ്യം അധികാരം നേടൽ മാത്രമായി മാറിയിട്ടുണ്ട്. പാർട്ടി താൽപര്യങ്ങൾ ചിലരുടെ സ്വാർഥമോഹങ്ങൾക്കുവേണ്ടി ബലികൊടുക്കേണ്ട അധോഗതി രാഷ്ട്രീയ പാർട്ടികൾക്കുണ്ടായി. ഈ അധികാരമോഹം കേരളത്തെ എങ്ങോട്ട് എത്തിക്കും. അധികാര മോഹം മൂത്ത് അവസാനം ​േസ്വച്ഛാധിപത്യത്തിലേക്ക് നീങ്ങും. അല്ലെങ്കിൽ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള മോഹം മൂത്ത് ഏത് വർഗീയ പാർട്ടിയെയും കൂട്ടുപിടിച്ച് അധികാരത്തിലെത്തുക എന്ന ദുർചിന്തയിലേക്ക് പോകും. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരമോഹത്തെ തന്ത്രപരമായി ചൂഷണംചെയ്താണ് ബി.ജെ.പി ഭരണത്തിൽ കയറിയത്.

ബി.ജെ.പിയെ താൽക്കാലിക നേട്ടത്തിനായി കൂട്ടുപിടിക്കുന്നവർ അവസാനം വിരൽ കടിക്കേണ്ടി വരും. ഒട്ടകത്തിന് അഭയം നൽകിയ അറബിയുടെ ഗതിയായിരിക്കും, അല്ലെങ്കിൽ അമേരിക്കക്ക് സൈനിക താവളം നൽകിയ (ഇനി അങ്ങനെയും ഒരു ഉദാഹരണം പറയാൻ പറ്റും) പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഗതിയായിരിക്കും അവർക്ക്.

ആദർശബോധം നഷ്ടപ്പെട്ട ഇക്കാലത്ത് വോട്ടർ കടുത്ത മാനസിക പിടിമുറുക്കത്തിന് വിധേയനാകും. രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയം അയാൾ തെരഞ്ഞെടുക്കേണ്ടിവരുന്നു. കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി ചിന്തിക്കാനും വോട്ടു ചെയ്യാനും അയാൾ നിർബന്ധിതനാകുന്നു. എന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വോട്ടർമാരിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവരാണ് കേരളം ആരാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അവർ സംഘടിതരല്ല.

എന്നാൽ, അവർ ഭരണത്തെയും രാഷ്ട്രീയ പാർട്ടികളെയും ശ്രദ്ധിക്കുന്നുണ്ട്. സ്ഥിരമായി ഒരു പാർട്ടിയെ ഭരിക്കാൻ അനുവദിക്കാതെ ഭരിക്കുന്ന പാർട്ടിയെ താഴെ ഇറക്കുന്നത് അവരാണ്. കക്ഷിരാഷ്‌ട്രീയക്കാരിലല്ല രാഷ്ട്രീയ നിഷ്പക്ഷത എന്ന അരാഷ്ട്രീയക്കാരിലാണ് കേരളത്തിന്റെ പ്രതീക്ഷ.

കെ.എ. റഹീം കുളത്തൂർ

ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകുന്ന കവിതാ സംഭവങ്ങൾ

അത്ഭുതലോകത്ത് എത്തിയ ആലീസിന്, മൈക്രോപ്‌സിയ (Micropsia), മാക്രോപ്‌സിയ (Macropsia), മെറ്റമോർഫോപ്‌സിയ (Metamorphopsia), ടെലോപ്‌സിയ (Telopsia, വസ്തുക്കൾ യഥാർഥ ദൂരത്തേക്കാൾ വളരെ അകലെയാണെന്ന് തോന്നുന്ന അവസ്ഥ), പെലോപ്‌സിയ (Pelopsia, ദൂരെയുള്ള വസ്തുക്കൾ പോലും തൊട്ടടുത്ത് ഇരിക്കുന്നതുപോലെ തോന്നുന്നത്), സമയബോധാഭാവം (Distortion of Time, സമയം വളരെ പതുക്കെയോ അതിവേഗത്തിലോ നീങ്ങുന്നതായി അനുഭവപ്പെടുന്നത്) എന്നിങ്ങനെ ആറു രോഗങ്ങളുണ്ടായിരുന്നതായി കനേഡിയൻ ന്യൂറോളജിസ്റ്റായ ജോൺ റ്റോഡ്, 1952ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വിശദീകരിക്കുന്നു.

‘ആലീസിന്റെ അത്ഭുതരോഗം’ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ നാലെണ്ണത്തെപ്പറ്റി ഡോ. ഇഖ്ബാൽ വിശദീകരിച്ചിട്ടുണ്ട്. അമിതാകാരഭാവം, ഹ്രസ്വാകാരഭാവം, അപസാക്ഷാത്കാരം, അപവ്യക്തിവത്കരണം എന്നിങ്ങനെയാണ് അദ്ദേഹം നൽകുന്ന പരിഭാഷകൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണത്തിന് ഹൈപ്പർ സ്കീമാറ്റിയ, ഹൈപ്പോകീമാറ്റിയ എന്നീ പേരുകളാണ് അദ്ദേഹം നൽകുന്നത്. ഇഖ്ബാലിന്റെ വിവരണങ്ങളിൽ അടുത്ത രണ്ടെണ്ണം ഡിറിയലൈസേഷനും ഡിപേഴ്സനലൈസേഷനുമാണ്. നമുക്ക് ചുറ്റുമുള്ള ലോകം യഥാർഥമല്ല എന്ന് തോന്നുന്ന അവസ്ഥയാണ് ഡിറിയലൈസേഷൻ. സ്വന്തം ശരീരത്തിൽനിന്നോ വ്യക്തിത്വത്തിൽനിന്നോ വേർപെട്ടു നിൽക്കുന്നതുപോലെയുള്ള അനുഭവമാണ് ഡിപേഴ്സനലൈസേഷൻ. ആദ്യത്തെ രണ്ടു പ്രശ്നങ്ങളുടെ ഭാഗമായാണ് ഡോ. കെ. രാജശേഖരൻ നായർ, ആലീസിന്റെ അത്ഭുതലോകത്തിലെ മതിലിനു മുകളിൽ ഇരിക്കുന്ന ചെഷയർ പൂച്ചയുടെ ചിരിയെ കാണുന്നത് (മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളും). കണ്മുന്നിൽ നിൽക്കുന്നവ വലുതും ചെറുതും ആകുന്നതോടൊപ്പം മങ്ങി മങ്ങി അവയുടെ ഏതെങ്കിലും ഒരുഭാഗം മാത്രമായി കാണുന്ന അവസ്ഥയുമുണ്ടാകും.

ലൂയിസ് കരോളിനു കൊടിഞ്ഞി (മൈഗ്രേൻ) ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറിയിലുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ക്ലാസിക്കുകളിൽ വേറെയും ഉദാഹരണങ്ങളുണ്ട്. യാത്രക്കിടയിൽ ആളുകളെ വലുതായും (ബ്രോബ്ഡിങ്നാഗിയന്മാർ) ചെറുതായും (ലില്ലിപുട്ടുകൾ) കാണുന്ന ഇടങ്ങളിലെത്തുന്ന ഗള്ളിവർക്കു ജന്മം നൽകിയ ജോനാഥൻ സ്വിഫ്റ്റും ഇത്തരത്തിൽ കാഴ്ചവിശേഷം സ്വയം അനുഭവിച്ച ആളായിക്കണമല്ലോ.

ആലീസിന്റെ അത്ഭുതലോകത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്. അതിൽ ആകർഷമായി തോന്നിയത്, ശരീരഭാഗങ്ങൾ ഓരോന്നായി മായ്ചുകളയാൻ പറ്റുന്ന ചെഷയർ പൂച്ചയും അന്തരീക്ഷത്തിൽ ദൃഷ്ടിഗോചരമായി തങ്ങിനിൽക്കുന്ന അതിന്റെ ചിരിയുമാണ്. കെ.പി. അപ്പൻ ഒരു അഭിമുഖത്തിൽ സുകുമാർ അഴീക്കോടിനെ വിമർശിച്ച് സംസാരിച്ചതാണ് ഓർമവരുന്നത്. ‘ഒരു നർത്തകനോട് അയാളുടെ നൃത്തത്തെ ഈ മേശപ്പുറത്തു​െവച്ചിട്ട് പോകൂ എന്നു പറയാൻ പറ്റില്ലല്ലോ’ എന്നാണ് അപ്പൻ പറഞ്ഞത്. (സുകുമാർ അഴീക്കോടിന്റെ മെലിഞ്ഞുണങ്ങിയ ശരീരത്തിൽനിന്ന് അതിനേക്കാൾ ദുർബലമായ ആശയങ്ങൾ എന്നോ മറ്റോ ആയിരുന്നു വിമർശനം) ചെഷയർ പൂച്ച മറയുകയും അതിന്റെ ചിരി അന്തരീക്ഷത്തിൽ മായാതെ നിൽക്കുന്നത് കാണാൻപറ്റുകയും ചെയ്യുന്ന അവസ്ഥയിൽ നർത്തകന് നൃത്തത്തെ മുന്നിൽവെച്ച് മറയാൻ പറ്റുമെന്നല്ലേ മനസ്സിലാക്കേണ്ടത്. ബുദ്ധിക്കൊരു വ്യായാമമാണ്. എങ്കിലും ആലോചിക്കാമല്ലോ.

ചെഷയർ പൂച്ചയുടെ ചിരിയെ ഓർക്കാൻ പ്രധാന കാരണം വേറെയാണ്. ആഴ്ചപ്പതിപ്പിൽ (ലക്കം 1466) കാർത്തികിന്റെ രണ്ടു കവിതകളുണ്ട്. ‘ജാവലിനും ചുളിവും’. കുറച്ചുനാളുകൾക്കുശേഷമാണ് കാർത്തികിന്റെ കവിതകൾ ഒരു ആനുകാലികത്തിൽ കാണുന്നത്. ‘ക്ലിങ്’ എന്ന സമാഹാരത്തിനുശേഷം അദ്ദേഹത്തിന്റെ കവിതകൾ അങ്ങനെ കണ്ണിൽപ്പെട്ടിട്ടില്ല.

കവിത വിശദീകരിക്കുന്നത് ശരിയല്ല. എങ്കിലും സൗകര്യത്തിനു വേണ്ടിയാണിത്. ജാവലിനിൽ രാവിലെ ഉറക്കമുണർന്ന് മൂരിനിവർന്ന ഒരാളിൽ തലേന്നത്തെ സ്വപ്നം അവശേഷിക്കുന്നു. ആരോ എറിഞ്ഞ ജാവലിൻ ഒരു കുട്ടിയിൽ തുളഞ്ഞുകയറിയതായിരുന്നു ചെറിയ സ്വപ്നം. തന്റെ കൈയിൽനിന്ന് ആ ജാവലിൻ പിടിവിട്ടുപോയതുപോലെ ഉണർവിൽ അയാൾക്കു തോന്നുന്നു. കുറ്റബോധം? അതുതന്നെ ആവണമെന്നില്ല. ആ കുട്ടി ഏതു കാര്യത്തിനായി പോകുന്നതിനിടയിലാവും ജാവലിൻ തറഞ്ഞ് മരിച്ചുപോയത് എന്ന ചിന്തയുമാകാം അയാളുടെ കൈകാലുകളെ വിറപ്പിച്ചതും തരിപ്പിച്ചതും. ഈ കാര്യം കൂടുതൽ വിശദീകരിക്കാവുന്നതാണ്. രണ്ടായാലും അവസ്ഥ അയാൾ ഉറക്കത്തിൽനിന്നുണർന്നിട്ടും സ്വപ്നത്തിൽനിന്നുണർന്നില്ലെന്നതാണ്.

‘ചുളിവ്’ എന്ന കവിതയിൽ ഒരാൾ എന്തു വരച്ചാലും വിരലായി തീരുന്നു. എന്തു മായ്ച്ചാലും മുഖമായി തീരുന്നു എന്ന അവസ്ഥയാണ്. എന്തിനെന്ന് പരസ്പരം അറിയാതെ സ്വപ്നങ്ങളിൽ ആ വിരലും മുഖവും അയാളെ തേടിവരുന്നു. എല്ലാത്തിൽനിന്നും അന്യനാക്കപ്പെട്ട അയാൾ കിടക്കയിൽ ചെന്നുവീഴുന്നതിന് കവിതയിൽ ഒരു സദൃശകൽപനയുണ്ട്. നിഴലിലേക്ക് ഒരാൾ രൂപം വന്നു വിലയിക്കുന്നു എന്ന്. നിഴലിന്റെ വിശേഷണമാണ് ചുളിവ്. സ്വന്തം ആകൃതിക്ക് ഇതുവരെ ചുളിവുനിവർത്താൻ കഴിയാത്തതാണത്രേ ആ നിഴൽ.

രണ്ടു കവിതയെയും പരസ്പരം ബന്ധപ്പെടുത്തുന്ന വസ്തുത, കിടപ്പാണ്. മറ്റൊന്നു വസ്തുവും ധർമങ്ങളും തമ്മിൽ ചിതറുന്ന അവസ്ഥയും. കിടപ്പ്, കവിതയിലെ സംഭവങ്ങളെ ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകാൻ കഴിയുന്ന ക്രിയാംശമാണല്ലോ. സ്വപ്നങ്ങൾ, ഭ്രാന്തിന്റെ കുഞ്ഞനിയന്മാരുമാണ്. (ചെഷയർ പൂച്ചയുടെ പ്രസിദ്ധമായ വരി ഓർമിക്കുക: “ഇവിടെ എല്ലാവർക്കും ഭ്രാന്താണ്. എനിക്ക് ഭ്രാന്താണ്. നിനക്കും ഭ്രാന്താണ്”) ​െവച്ചുമാറ്റങ്ങളാണ് അവയുടെ മുഖ്യസ്വഭാവം. അതുകൊണ്ട് സ്വപ്നത്തിലാണെങ്കിലും ജാവലിൻ എറിഞ്ഞതാര്, അതു കൊണ്ടതാർക്ക്, ക്രിയ നടന്നത് സ്വപ്നത്തിലോ പത്രവാർത്തയിലോ? അതിന്റെ ഫലം (വികാരം) ആരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്? ഏറുകൊണ്ടു മരിച്ച കുട്ടി എവിടെ പോകുകയായിരുന്നു എന്ന ആശങ്കയുടെ അർഥമെന്ത്?

ഇതൊക്കെ കവിത വളരെ ലളിതമായി സൃഷ്ടിക്കുന്ന, കുഴക്കുന്ന പ്രഹേളികകളാണ്. ഇതേ പ്രശ്നം ചുളിവിനുമുണ്ട്. നിഴലിലെ ചുളിവ് തന്റെ ആകാരത്തിനു നിവർത്താൻ കഴിഞ്ഞിട്ടില്ലെന്നു പറയുന്നതുപോലെ മുമ്പേ കിടന്ന നിഴലിലേക്കാണ് വ്യക്തിരൂപം വിലയിക്കുന്നത്. കിടക്കയിൽ വീഴുന്നതുവരെ പിരിഞ്ഞു നിന്ന കിടക്കയിലെ നിഴൽ, കിടക്കുന്നതോടെ നമ്മളിൽ വിലയിക്കുകയാണല്ലോ ചെയ്യുക. കവിതയിൽ ധർമം വ്യക്തിയിൽനിന്നു വേർപെടുന്നു. മാറിനിന്നു നോക്കിയിട്ട് അയാൾക്ക് അതിൽ വിലയിക്കാം എന്നൊരു അവസ്ഥയുണ്ടാവുന്നു. ‘അന്യനാക്കപ്പെട്ടവൻ’ എന്ന വിശേഷണം കവിതയിൽ ഡിപേഴ്സനലൈസേഷന്റെ (അപവ്യക്തിവത്കരണം) സൂചകമായി മാറുന്നു.

വലുതും ചെറുതുമാകുക എന്ന അവസ്ഥ ഇവിടെയില്ല. അതേസമയം, ആലീസിന്റെ കാര്യത്തിൽ കണ്ടതുപോലെ എന്നാൽ അതിൽനിന്നു വ്യത്യസ്തമായ അപസാക്ഷാത്കാരവും അപവ്യക്തിവത്കരണവും ഇതിൽ സംഭവിക്കുന്നില്ലേ? ‘ചുളിവി’ലെ വരക്കുമ്പോൾ തെളിയുന്ന വിരലിനെയും മായ്ക്കുമ്പോൾ തെളിയുന്ന മുഖത്തെയും (എങ്ങനെ വേണമെങ്കിലും ഈ വരി വായിക്കാം. മായ്ക്കുമ്പോൾ എല്ലാം ഒരു മുഖമായി മാഞ്ഞുപോകുന്നുവെന്നും എന്തു മായ്ച്ചാലും ഒരു മുഖം അവശേഷിക്കുന്നുവെന്നും) അടുത്തുവെച്ചു പരിശോധിച്ചാൽ ശാരീരികമായ ധർമം മായ്ക്കാനാവാത്തവിധം അവശേഷിക്കുന്നതായി തോന്നും. മുഖം കാഴ്ചക്കുള്ള ഉപാധിയും വിരൽ ഒരു ക്രിയോപാധിയുമാണ്.

രണ്ടും സ്വപ്നത്തിൽ തിരഞ്ഞുവരുകയെന്ന ധർമം ചെയ്യുന്നുമുണ്ട്. പൂച്ചയുടെ ബാക്കിയാവുന്ന ചിരിപോലെ, കുറച്ചുകൂടി മുന്നോട്ടുപോകുന്ന ഒരു കൃത്യമായാണ് ഇതനുഭവപ്പെടുന്നത്. കൂടുതൽ പ്രകാശമാനമായത് കൂടുതൽ സമയം ഓർമയിൽ തങ്ങിനിൽക്കുമെന്ന മനശ്ശാസ്ത്ര തത്ത്വം ചെഷയർ പൂച്ചയുടെ ചിരി ബാക്കിക്ക് പിന്നിലുള്ളതുപോലെ വിരലും മുഖവും ശരീരത്തിൽനിന്നു മുറിഞ്ഞു ബാക്കിനിൽക്കുന്ന അവസ്ഥയുണ്ട് ചുളിവിലും. കുറ്റബോധമോ അസ്വസ്ഥതയോ വേട്ടയാടുന്ന ഓർമയുടെ ആവിഷ്കാരമായും ഈ രണ്ടു കവിതകളും വായിക്കാം.

മഹാരാഷ്ട്രയിലെ ഗോരേക്കാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിൽ ഉച്ചക്കുള്ള കായിക പരിശീലനത്തിനിടയിൽ സഹപാഠിയെറിഞ്ഞ ജാവലിൽ തലയിൽ തുളഞ്ഞുകയറി 15കാരൻ മരിച്ച ഒരു സംഭവമുണ്ട്. അതിനെ വ്യക്തിപരമായ ഓർമയിൽനിന്ന് സാമൂഹിക തലത്തിലേക്കുയർത്തി അലൻ കുർദി മുതൽ ഫലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ രൂപകമാക്കി മാറ്റി വായിക്കുകയും ചെയ്യാം. എങ്കിലും സാമൂഹിക ശാസ്ത്രത്തേക്കാൾ കവിതയിലെ ഭാവനക്ക് ആധുനികശാസ്ത്രത്തിലെ സങ്കൽപങ്ങളുമായി കൈകോർത്തുനിൽക്കാൻ പറ്റുന്നതെങ്ങനെ എന്ന് ആലോചിക്കുന്നതാണ് കൂടുതൽ കാലോചിതമെന്നു തോന്നുന്നു.

ശിവകുമാർ ആർ.പി, തിരുവനന്തപുരം (ഫേസ് ബുക്ക്)

കൃത്യതയാർന്ന അവകാശവാദമുന്നയിച്ച ലേഖനം

ഉചിതമായ സമയത്തെ ചോദ്യശരങ്ങൾപോലെ കൃത്യതയാർന്ന അവകാശവാദമായിരുന്നു അംബിക എഴുതിയ ‘സ്ത്രീകളും ഇലക്ഷനും’ എന്ന ലേഖനം (ലക്കം 1466). സ്ത്രീ പ്രാതിനിധ്യം ഇക്കണ്ട കാലഘട്ടം പിന്നിട്ടിട്ടും എന്തുകൊണ്ട് കണ്ണടച്ച് കാണുന്നില്ലെന്ന കൺകെട്ട് കളികളാക്കി നമ്മുടെ നേതാക്കൾ മാറ്റിനിർത്തുന്നു, അറിഞ്ഞൊഴിവാക്കപ്പെടുന്ന സത്യമാണതെന്നു ഏവർക്കും സുവ്യക്തമാണ്. ലേഖനത്തിലെ ഓരോ കണക്കും ചോദ്യങ്ങളും ചോദിക്കപ്പെട്ടുകൊണ്ടേയിരിക്കട്ടെ ഇന്ന​െല്ലങ്കിൽ നാളെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടുകതന്നെ ചെയ്യും. എഴുത്തുകാരിക്ക് ആശംസകൾ.

സുഭാഷ് പയ്യാവൂർ

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.