ജോയ് മരിച്ചിട്ടില്ലായിരുന്നു!..

ഒന്നരക്കൊല്ലം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ 2022 മേയ് 14. ആകാശവാണിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നിലയം മലയാള സിനിമയിൽനിന്ന് മണ്മറഞ്ഞുപോയ സംഗീതപ്രതിഭകൾക്ക് ആദരം അർപ്പിച്ച്, അവരുടെ പാട്ടുകൾ കോർത്തിണക്കി ‘സ്മരണിക’ എന്ന പേരിൽ ആഴ്ചയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങിയിരുന്നു. അന്ന് തിരഞ്ഞെടുത്തത് കെ.ജെ. ജോയ്യെ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ നന്നായി പരസ്യംചെയ്ത ഈ പരിപാടിയുടെ രചന നിർവഹിച്ചത് സംഗീതഗവേഷകനായിരുന്നു. പരിപാടിയുടെ പ്രക്ഷേപണത്തിന് ശേഷം ശ്രോതാക്കളുടെ കത്തുകളിലൂടെയും മറ്റുമുള്ള പ്രതികരണങ്ങൾ പ്രോഗ്രാംമേധാവി ഗൗരവത്തിലെടുക്കുകയും തുടർന്ന് ഈ പേരിലെ പരിപാടി...

ഒന്നരക്കൊല്ലം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ 2022 മേയ് 14. ആകാശവാണിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നിലയം മലയാള സിനിമയിൽനിന്ന് മണ്മറഞ്ഞുപോയ സംഗീതപ്രതിഭകൾക്ക് ആദരം അർപ്പിച്ച്, അവരുടെ പാട്ടുകൾ കോർത്തിണക്കി ‘സ്മരണിക’ എന്ന പേരിൽ ആഴ്ചയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങിയിരുന്നു. അന്ന് തിരഞ്ഞെടുത്തത് കെ.ജെ. ജോയ്യെ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ നന്നായി പരസ്യംചെയ്ത ഈ പരിപാടിയുടെ രചന നിർവഹിച്ചത് സംഗീതഗവേഷകനായിരുന്നു.

പരിപാടിയുടെ പ്രക്ഷേപണത്തിന് ശേഷം ശ്രോതാക്കളുടെ കത്തുകളിലൂടെയും മറ്റുമുള്ള പ്രതികരണങ്ങൾ പ്രോഗ്രാംമേധാവി ഗൗരവത്തിലെടുക്കുകയും തുടർന്ന് ഈ പേരിലെ പരിപാടി തന്നെ അവസാനിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച 1975-1980 കാലഘട്ടങ്ങളിൽ മലയാള സിനിമ സംഗീതലോകത്ത് മെലഡികളുടെ വസന്തം വിരിയിച്ച കെ.ജെ. ജോയ് എന്ന സംഗീതപ്രതിഭ എെന്നന്നേക്കുമായി വിടചൊല്ലിയപ്പോൾ ഇക്കാര്യമാണ് ആദ്യം ഓർമയിൽ തെളിഞ്ഞത്. ജോയ്യുടെ അനേകം പാട്ടുകളുടെ പ്രക്ഷേപണങ്ങൾകൊണ്ട് കൂടിയാണ് ആകാശവാണിയുടെ ഒാരോ നിലയവും ദിവസം പൂർത്തിയാക്കുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് പക്ഷാഘാതം പിടിപെട്ടതിനാൽ ആരോഗ്യം ക്ഷയിച്ചുപോകുകയും തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റുകയും ചെയ്തതിനെ തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു അനുഗൃഹീതനായ സംഗീതസംവിധായകൻ.

1975 മുതൽ ഒരു പതിറ്റാണ്ട് കാലമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായിരുന്നെങ്കിലും സിനിമയിലെത്തിയ കാലം മുതൽ ചെന്നൈയിലായിരുന്നു താമസം. ‘ലൗ ലെറ്റർ’ മുതൽ ‘ദാദ’ വരെ ആറ് ഡസനിലേറെ ചിത്രങ്ങളിൽ ഇരുന്നൂറോളം പാട്ടുകൾ മലയാളത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമ അതുവരെ പരീക്ഷിക്കാത്ത സംഗീതോപകരണങ്ങൾ ജോയ് തന്റെ സിനിമകളുടെ ഗാനസംവിധാനങ്ങളിൽ ഉപയോഗിച്ചിരുന്നു. അതുകൊണ്ടും കൂടിയാണ് പുതിയ കാലത്തും അദ്ദേഹത്തിന്റെ പല ഈണങ്ങളും താളംപിടിച്ച് മൂളുന്നവരേറെയുണ്ട്. വിലപിടിപ്പുള്ള അത്തരം ഉപകരണങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്ന മറ്റുള്ള സംഗീതസംവിധായകരും തങ്ങളുടെ സിനിമകൾക്ക് ജോയ്യിലൂടെ ഉപയോഗപ്പെടുത്തിയിരുന്നു. അക്കോഡിയൻ വിദഗ്ധമായി കൈകാര്യംചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരാളായിരുന്നു. നൗഷാദ്, മദൻമോഹൻ അടക്കമുള്ള സംഗീത ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും ഏതാനും ഹിന്ദി സിനിമകൾക്ക് സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് ജോയ്.

യൂസഫലി കേച്ചേരി, ബിച്ചു തിരുമല, സത്യൻ അന്തിക്കാട്, ശ്രീകുമാരൻ തമ്പി തുടങ്ങി അക്കാലത്തെ മുൻനിര രചയിതാക്കളുടെ വരികൾ ഈണമിട്ട് ഹിറ്റാക്കിയതിനൊപ്പം ചെറുകിട പാട്ടെഴുത്തുകാരുടെ ഈരടികളിലൂടെയും ജോയ് പ്രിയങ്കരമായ പാട്ടുകൾ സമ്മാനിച്ചു. അൻവർ സുബൈറിന്റെ ‘‘മഴപെയ്തു പെയ്തു മണ്ണ് കിളിർത്തു...’’, ഡോ. ഷാജഹാന്റെ ‘‘നിലാവിൽ നീ വരൂ പ്രിയേ...’’, മുപ്പത്ത് ചന്ദ്രന്റെ ‘‘ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ...’’, എ.പി. ഗോപാലന്റെ ‘‘ആദ്യത്തെ നാണം പൂവിട്ട നേരം...’’, ഡോ. പവിത്രന്റെ ‘‘സ്വപ്‌നങ്ങൾക്കർഥങ്ങളുണ്ടായിരുന്നെങ്കിൽ...’’, ഡോ. ബാലകൃഷ്ണനെഴുതിയ ‘‘ബിന്ദൂ നീ ആനന്ദബിന്ദുവോ...’’ അവയിൽ ചിലത് മാത്രമാണ്. ജോയ് പാട്ടുകളിലൂടെ ശ്രദ്ധേയരായ ഗായകരാണ് ‘‘മിഴിയിലെന്നും നീ ചൂടും നാണം’’ ആലപിച്ച റേഡിയോ ഗോപനും ‘‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’’ ആലപിച്ച ഇടവാ ബഷീറും. യേശുദാസും ജയചന്ദ്രനും സുശീലയും ജാനകിയും വാണിജയറാം തുടങ്ങി ആ കാലഘട്ടത്തിലെ എല്ലാവരുടെയും ശബ്ദങ്ങളിലൂടെ കെ.ജെ ഹിറ്റുകളുണ്ടാക്കി.

 

എം.എസ്. വിശ്വനാഥൻ, ശ്യാം, എ.ടി. ഉമ്മർ, ഔസേപ്പച്ചൻ, രവീന്ദ്രൻ, ജോൺസൺ, രാജാമണി എന്നിവർക്കൊപ്പം

‘‘നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ്’’, ‘‘കസ്തൂരിമാൻ മിഴി’’, ‘‘സ്വർണമീനിന്റെ ചേലൊത്ത പെണ്ണാളേ’’, ‘‘എൻ സ്വരം പൂവിടും’’, ‘‘മറഞ്ഞിരുന്നാലും മനസ്സിന്റെയുള്ളിൽ മലരായ് വിടരും നീ’’, ‘‘ആരാരോ ആരിരാരോ’’, ‘‘അക്കരെയിക്കരെനിന്നാലെങ്ങനെ ആശതീരും’’ തുടങ്ങി ജനകീയനായ സംഗീതസംവിധായകന്റെ പാട്ടുകൾ നീണ്ടുപോകുകയാണ്.

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.