പോളച്ചിറ നീർച്ചാൽ
കോഴഞ്ചേരി: ഉളനാട് പോളച്ചിറ നീർച്ചാൽ വിനോദസഞ്ചാര പദ്ധതിക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വ്യവസ്ഥകളോടെ കൈമാറാൻ കുളനട പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് 36 ഏക്കർ വരുന്ന ചിറ. ഇത് വാടകക്കാകും നൽകുക. 2017ൽ മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന ടൂറിസം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചിരുന്നു. പ്രാരംഭ നടപടികൾക്കായി 1.5 കോടി രൂപ കൈമാറുകയും ചെയ്തു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുത്ത തർക്കം കാരണം നടപടികൾ വൈകി.
ഭൂമി പഞ്ചായത്തിന് അനുവദിച്ചുകൊണ്ട് 2020ൽ തദ്ദേശ വകുപ്പ് ഉത്തരവിറക്കി. എന്നാൽ പദ്ധതി സംബന്ധിച്ച് ഫയലുകൾ നീങ്ങാതായതോടെ അനുവദിച്ച പണം 2023ൽ തിരിച്ചെടുത്തു. ഇതോടെ പദ്ധതി മുടങ്ങി. പ്രദേശത്തിന്റെ കുടിവെള്ള സംഭരണിയാണ് പോളച്ചിറ നീർച്ചാൽ. ചിറ മണ്ണിട്ടു നികത്തുകയും കൈയേറുകയും ചെയ്തിട്ടുണ്ട്. ദേശാടന പക്ഷികളുടെ താവളമായിരുന്ന ചിറയിൽ മാലിന്യ നിക്ഷേപവും രൂക്ഷമായിരിക്കുന്നു. ജലം മലിനമായത് മത്സ്യസമ്പത്തിനും ജൈവ വൈവിദ്ധ്യത്തിനും ഭീഷണിയാണ്.
ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. പുതിയ ഡി.പി.ആർ തയ്യാറാക്കിയപ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു. തുടക്കത്തിൽ 15 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നേരത്തെ തയാറാക്കിയ രൂപരേഖ പരിഷ്കരിച്ചാണ് പുതിയ പദ്ധതി. വിശ്രമസ്ഥലം, നടപ്പാത, മഴവിൽ പാലം, പെഡൽ ബോട്ടിംഗ്, കുട്ടികളുടെ പാർക്ക്, ശുചിമുറി, പാർക്കിംഗ്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയാക്കെ പുതിയ പദ്ധതിയിൽ ഉണ്ടാകും. പോളച്ചിറയെ സൗന്ദ്യര്യവത്കരിച്ച് സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ വികസനം സാദ്ധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.