ചോപ്തയിൽനിന്ന് തുംഗനാഥിലേക്ക് മലകയറുമ്പോൾ നിബിഢ വൃക്ഷങ്ങളാലും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളാലും സമ്പന്നമായ മലനിരകളിലേക്ക് നോക്കി അവർ കുറച്ചു നേരം ഒരിടത്തു നിന്നു. തുംഗനാഥ് മലനിരകൾക്കും താഴ്വരകൾക്കും അതീവ ശാന്തവും ലാസ്യവുമാർന്ന ഭാവമാണെന്ന് അവർക്കു തോന്നി. ഒരേ സമയം പ്രണയവും ശാന്തിയും അനുഭവിപ്പിക്കുന്ന ആകർഷണീയമായ ഒരു ഭാവം തന്നെയാണ് അതെന്ന് പറയാതെ വയ്യ.
ഹിമാലയത്തിലെ പലയിടത്തും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയഹാരിയായ മറ്റൊരിടം അനുഭവിച്ചിട്ടില്ലെന്ന് പറയാൻ കാരണവും അതു തന്നെയാവാം. ഇവിടെ എല്ലാമുണ്ട്. കണ്ണെത്താ ദൂരത്തോളം നീണ്ടുനിവർന്നു കിടക്കുന്ന ഹിമാവൃത മലനിരകൾ. അതീവ ലയമാർന്ന താഴ്വരകൾ. വൃക്ഷ നിബിഢമായ മലനിരകൾ. റോഡഡട്രോൺ പൂക്കൾ നിറഞ്ഞു വിരിഞ്ഞു നില്ക്കുന്ന വൃക്ഷങ്ങൾ. പൂക്കൾ വീണ് പതപതപ്പാർന്ന വഴിത്താരകൾ.
മൗനം നിറയുന്ന ഉന്മാദത്തിലേക്ക് ഉണർത്തിക്കൊണ്ടു പോകുന്ന പ്രകൃതി പ്രതിഭാസത്തിനു മുന്നിൽ എല്ലാം അടങ്ങിപ്പോകുന്നു. അറിവുകളായ അറിവുകളെല്ലാം വിനയാന്വിതമാകുന്നു. മേഘമകന്ന് തെളിയുന്ന ഹിമശൃംഗങ്ങൾക്കു മുന്നിൽ അലിഞ്ഞു പോകുന്ന കാർക്കശ്യങ്ങൾ. തെളിഞ്ഞു വരുന്ന വെളിവുകൾ.
ഹിമാലയം മനുഷ്യബോധത്തെ ഇത്രയും സ്വാധീനച്ചത് എന്തുകൊണ്ടത് ബോദ്ധ്യമാകുന്നു. അത് അത്ര ആഴത്തിലാണ് നമ്മെ നമ്മോടടുപ്പിക്കുന്നത്. നമ്മുടെ ഉണ്മയിൽ നിന്നും അകന്നുപോകാതെ കാക്കുന്നത്.
കരിങ്കല്ലുപാകിയ വഴിയിലൂടെ അവർ നടന്നു . കലുങ്കിലിരുന്നു വിശ്രമിച്ചും പുൽമേട്ടിൽ മേയുന്ന പശുക്കളെയും ആടുകളെയും കൗതുകത്തോടെ നോക്കിയിരുന്നും അങ്ങിങ്ങായി വിശ്രമിക്കുന്ന പഹാഡികളായ സ്ത്രീ പുരുഷന്മാരുടെ ധൃതിയില്ലായ്മയുടെ സൗന്ദര്യത്തെ കൗതുകത്തോടെ ആസ്വദിച്ചും മുകളിലെത്തിയത് അറിഞ്ഞതേയില്ല. അതിപുരാതനമായ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള ചായക്കടകളിൽ ആദ്യത്തേതിൽ തന്നെ കയറി. എല്ലാ കടയോടും ചേർന്ന് ഒന്നോ രണ്ടോ മുറികളുമുണ്ട്. അഞ്ചോ ആറോ കടകളേയുള്ളൂ. തുംഗനാഥിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരാശ്വാസമാണ്.
ഹരി എന്നു പേരുള്ള പ്രസന്നനായ ചെറുപ്പക്കാരൻ പകർന്നുതന്ന ചുടുചായ കുടിച്ച് ജനൽപഴുതിലൂടെ കാണാവുന്ന ഹിമമലയെ ആസ്വദിച്ചിരിക്കുമ്പോഴാണ് ഹരിയുടെ ചോദ്യം." ഇന്നിവിടെ താമസിച്ച് നാളെ രാവിലെ ചന്ദ്രശില കണ്ടിട്ടല്ലേ പോകൂ. അല്ലേ?"
ഞങ്ങൾ ചിരിച്ചു. അദ്ദേഹം ഞങ്ങൾക്ക് മുറി കാണിച്ചു തന്നു. ഒരു ദിവസം ഇവിടെ താമസിക്കാതെ പോവുകയെന്നത് അസാധ്യമാണെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. പ്രഭാതം വിരിഞ്ഞു വരുന്നത് ചന്ദ്രശിലയിലിരുന്ന് ആസ്വദിക്കണമെന്ന് പലരും പറഞ്ഞിരുന്നു. തനി തങ്കനിറത്തിൽ ഹിമശൃംഗാഗ്രത്തിൽ ആദ്യ സൂര്യകിരണം ചുംബിക്കുന്ന കാഴ്ച അനിർവചനീയമാണെന്ന് അനുഭവികൾ പറഞ്ഞറിഞ്ഞിട്ടുമുണ്ട്.
180 ഡിഗ്രി വിശാലതയിൽ ഹിമ മലനിരകളുടെ ദൃശ്യം കാണാവുന്ന ഏക ഇടമാണ് ചന്ദ്രശില. ചൗക്കമ്പമലനിരകളും ശിവാലിക് മലനിരകളും കേദാർഖണ്ഡ് മലനിരകളും വളരെ അടുത്തെന്നപോലെ ദർശിക്കാം. കൈലാസവും എവറസ്റ്റും അങ്ങകലെ മങ്ങിക്കാണാം. പിന്നെ നിരനിരയായ് തെളിഞ്ഞും മങ്ങിയും അനേകായിരം ഹിമശൃംഗങ്ങൾ!
ക്ഷേത്രത്തിനു പിന്നിലുള്ള ആകാശത്തേക്കു കുത്തി നിൽക്കുന്നതുപോലുള്ള ആ കരിംപാറയുടെ ഉച്ചിയിലേക്ക് മുക്കാൽ കിലോമീറ്റർ നടക്കണം. ഒരു മണിക്കൂറെടുക്കും. അവിടെ ഇരുന്നുള്ള ആ അപൂർവ്വ കാഴ്ച അനുഭവിക്കുന്നതോടെയാണ് തുംഗനാഥ് യാത്ര പൂർണ്ണമാവുക.
ക്ഷേത്രദർശനം കഴിഞ്ഞ് അവർ ചുറ്റുമതിലിന്റെ ഒരോരത്ത് ഇരുന്നു. താഴ് വരയിൽ മേഘങ്ങൾ ശാന്തമായൊഴുകുന്നു. ഇളവെയിലിന്റെ സുഖം തണുപ്പിനെ ആസ്വാദ്യമാക്കുന്നുണ്ട്. ആരതിക്കുള്ള മണിമുഴങ്ങിയപ്പോഴാണ് ധ്യാനാത്മകമായ ആ സുഖാലസ്യത്തിൽ നിന്ന് അവരുണർന്നത്. സമയം ഏഴു മണിയായിരിക്കുന്നു.
(ഉടൻ പ്രസിദ്ധീകരിക്കുന്ന 'ഏക്താരയുടെ ഉന്മാദം' എന്ന യാത്രാ നോവലിൽ നിന്നൊരു ഭാഗം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.