കെ.എസ്.ആർ.ടി.സി മൂന്നാർ ഉല്ലാസയാത്ര ബസിൽ യാത്ര ചെയ്യാൻ തിങ്കളാഴ്ച മലപ്പുറം ഡിപ്പോയിലെത്തിയ സുബൈദ ടീച്ചർ
മലപ്പുറം: മൂന്നാറിലേക്ക് സർവിസ് തുടങ്ങിയ പുതിയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാൻ തിങ്കളാഴ്ച അപ്രതീക്ഷിതമായി ഒരതിഥി എത്തി, സുബൈദ ടീച്ചർ. വരുന്നത് കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്ന്. ഈ ബസിലൊന്നു കയറുക, മൂന്നാർ വരെ തനിച്ച് യാത്ര െചയ്യുക എന്ന ഒറ്റ ലക്ഷ്യവുമായാണ് പുനലൂർ ഗേൾസ് സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച ടീച്ചർ കിലോമീറ്ററുകൾ താണ്ടി മലപ്പുറത്ത് എത്തിയത്.
സുഹൃത്തുക്കളുടെ വാട്സ് ആപ് ഗ്രൂപ്പു വഴിയാണ് ഇങ്ങനെയൊരു ടൂർ സർവിസ് തുടങ്ങിയത് അറിഞ്ഞത്. പുനലൂരിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരത്തോടെ എത്തി. അവിടെ നിന്ന് രാത്രി നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ കയറി. ഞായറാഴ്ച പുലർച്ചെ അങ്ങാടിപ്പുറത്തിറങ്ങി, 30 വർഷങ്ങൾക്ക് മുമ്പ് ബി.എഡിന് കൂടെയുണ്ടായിരുന്ന സഹപാഠിയുടെ വീട്ടിൽ വിശ്രമിച്ച്, തിങ്കളാഴ്ച രാവിലെ നേരെ മലപ്പുറം ഡിപ്പോയിലേക്ക്.
ആനവണ്ടിയെ ഇത്രമേൽ ഇഷ്ടമായ യാത്രക്കാരിയെ കണ്ടപ്പോൾ എ.ടി.ഒക്കും കൗതുകം. 2015ൽ വിരമിച്ചെങ്കിലും തനിച്ച് യാത്ര ചെയ്യുക എന്ന ആഗ്രഹം കാര്യമായി നടന്നിരുന്നില്ല. നാലു മക്കളിൽ മൂന്ന് പെൺകുട്ടികളും വിവാഹിതരായി. മകൻ ബിരുദ വിദ്യാർഥിയാണ്.
ഇനിയങ്ങോട്ട് യാത്രകൾക്ക് കൂടിയുള്ളതാണ്. കാണാത്ത നാടുകളും കാഴ്ചകളും തേടിയുള്ള യാത്ര. തിങ്കളാഴ്ച മലപ്പുറത്ത് നിന്ന് പുറപ്പെട്ട രണ്ട് മൂന്നാർ ബസുകളും നിറയെ യാത്രക്കാരുമായാണ് പോയത്. ദിവസം ഒരു സർവിസ് എന്ന ലക്ഷ്യവുമായി തുടങ്ങിയ സർവിസ് ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് ബസുകൾ എന്നായി. കെ.എസ്.ആർ.ടി.സി നൽകുന്ന താമസ സൗകര്യവും ഒരു ദിവസത്തെ കാഴ്ച കാണലും അടങ്ങുന്നതാണ് ട്രിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.