നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നു. ആഗസ്റ്റ് 18ന് കൊച്ചിയിൽനിന്ന് എയർ ഇന്ത്യയുടെ ഹീത്രു-കൊച്ചി-ഹീത്രു പ്രതിവാര സർവിസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേക്ക് നേരിട്ട് വിമാനം പറക്കുക.
യൂറോപ്പിലേക്കുള്ള നേരിട്ടുള്ള സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയിൽനിന്ന് ആമ്പർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്നയുടനെ തന്നെ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കാൻ എയർ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു.
കേരളത്തിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് സർവിസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് സർവിസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45ന് കൊച്ചിയിലെത്തുന്ന വിമാനം 05.50ന് ലണ്ടനിലെ ഹീത്രൂവിലേക്ക് മടങ്ങും.
സിയാലിന്‍റെയും എയർ ഇന്ത്യയുടേയും യോജിച്ചുള്ള പ്രവർത്തനഫലമായാണ് ലണ്ടനിലേക്ക് നേരിട്ട് വിമാനസർവിസ് തുടങ്ങാനായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേക്കുള്ള നേരിട്ടുള്ള സർവിസ് വേണമെന്നത്. പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതൽ വിമാനക്കമ്പനികൾ ഇത്തരം സർവിസുകൾ തുടങ്ങിയേക്കും.
കൊച്ചി-ലണ്ടൻ യാത്രാസമയം 10 മണിക്കൂർ ആണ്. ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ യു.കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയിൽ എത്തി എട്ടാംദിനവും പരിശോധന നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.