കോവിഡ് കാലത്ത് ഇന്ത്യക്കാർ കൂടുതൽ സുരക്ഷിതമായ യാത്രകൾ തേടിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. അത്തരക്കാർക്ക് മികച്ച ഓഫറുമായി പാലസ് ഓൺ വീൽസ് എന്ന അത്യാഡംബര ട്രെയിൻ സർവിസ് പുനരാരംഭിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ ട്രെയിൻ വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ അന്താരാഷ്ട്ര യാത്രക്കാർ ഉടൻ ഇന്ത്യയിലേക്ക് വരില്ല. ഇതിനാൽ ഇപ്പോൾ സ്വദേശി യാത്രക്കാർക്ക് വേണ്ടി മികച്ച ഓഫറാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവുണ്ടാകും.
കോവിഡ് കാരണം 2020ൽ ഇതിന്‍റെ സർവിസ് നടന്നിരുന്നില്ല. ആഭ്യന്തര യാത്രക്കാർക്കായി ഫെബ്രുവരി മുതൽ ട്രെയിൻ ഓടുമെന്ന് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (ആർ.ടി.ഡി.സി) ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മാസമാകും ട്രെയിൻ സർവിസ് നടത്തുക.
മൂന്ന്, നാല് ദിവസങ്ങൾ എന്നിങ്ങനെ രണ്ട് വ്യതസ്ത സർവിസുകൾ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. 27 അതിഥികളുണ്ടെങ്കിൽ യാത്ര തുടങ്ങും. മൂന്ന് ദിവസത്തെ യാത്രയിൽ ഡൽഹിയിൽനിന്ന് തുടങ്ങി ജയ്പുർ, സ്വായ് മഡോപുർ, ആഗ്ര എന്നിവ വഴി തലസ്ഥാന നഗരിയിൽ തിരിച്ചെത്തും. നാല് ദിവസത്തെ യാത്രയിൽ ജയ്പുരിനുശേഷം ഉദയ്പുർ കൂടി ഉൾപ്പെടും.
സൂപ്പർ ഡീലക്സ് ക്യാബിനിൽ ദമ്പതികൾക്ക് 94,248 രൂപയാണ് പുതുക്കിയ നിരക്ക്. ഒരാൾ മാത്രമാണെങ്കിൽ 52,360 രൂപ. ഡബിൾ ഒക്യുപൻസി സീറ്റിൽ 34,034 രൂപയാണ് ഒരാളുടെ നിരക്ക്.
ഏപ്രിലിലെ ഓഫ് സീസണിൽ ദമ്പതികൾക്ക് 70,686 രൂപ മാത്രമേ ഉണ്ടാകൂ. സിംഗിൾ ഒക്യുപൻസി സീറ്റിൽ 42,840 രൂപയും ഡബിൾ ഒക്യുപൻസി സീറ്റിൽ 26,180 രൂപയുമാണ് ഒരാളുടെ നിരക്ക്.
ഇന്ത്യയിലെ ആദ്യ വിനോദ സഞ്ചാരട്രെയിനാണ് പാലസ് ഓൺ വീൽസ്. 1982ലാണ് സർവിസ് തുടങ്ങുന്നത്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരംഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.
23 കോച്ചുകളുള്ള പാലസ് ഓൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്ര നാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.