വിദേശ സഞ്ചാരി
ടിക്കറ്റില്ലാതെ ഫസ്റ്റ് ക്ലാസിൽ കയറി, ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; മുംബൈ ലോക്കലിൽ ആദ്യ യാത്ര ആസ്വദിച്ച് വിദേശ സഞ്ചാരി; ‘ഐ ലവ് ഇന്ത്യ’
മുംബൈ: ആദ്യമായി മുംബൈ ലോക്കൽ ട്രെയിനിൽ കയറുന്ന ആർക്കും അത് ഒരത്ഭുതമായിരിക്കും, പ്രത്യേകിച്ച് സ്റ്റേഷൻ നിറയെ തിരക്കും എല്ലാ കോച്ചുകളും നിറഞ്ഞുകവിഞ്ഞും ഇരിക്കുമ്പോൾ. നഗരം സന്ദർശിക്കാനെത്തിയ ഗേബ് എന്ന വിദേശ സഞ്ചാരിക്ക് അടുത്തിടെ അത്തരമൊരു അനുഭവമുണ്ടായി.ആദ്യമായി ലോക്കൽ ട്രെയിനിൽ കയറാനുള്ള ആവേശത്തോടെയാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. തിരക്ക് രൂക്ഷമായിരുന്നു.
തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറുക എളുപ്പമായിരുന്നില്ല. എന്നിട്ടും എങ്ങനെയോ ഗേബ് അകത്ത് കയറിപ്പറ്റി, തിരക്കിനെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം യാത്ര ആസ്വദിക്കുകയാണ് ഗേബ് ചെയ്തത്. സഹയാത്രികരുടെ പ്രതികരണമാണ് അദ്ദേഹത്തിന്റെ യാത്ര കൂടുതൽ രസകരമാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ആവേശത്തോടെ സ്റ്റേഷനിലേക്ക് ഓടിക്കയറുന്ന ഗേബ് ‘ഇതാദ്യമായാണ് ഞാൻ മുംബൈ ലോക്കൽ ട്രെയിനിൽ കയറുന്നത്’ എന്ന് പറയുന്നതോടെയാണ് വിഡിയോ തുടങ്ങുന്നത്.
ടിക്കറ്റ് പോലുമില്ലാതെ ഫസ്റ്റ് ക്ലാസ് കോച്ചിൽ കയറാൻ ശ്രമിക്കുകയാണെന്ന് സുഹൃത്ത് തമാശ പറയുന്നതും കേൾക്കാം. തിരക്കേറിയ ട്രെയിനിൽ കയറുക എളുപ്പമല്ല, പക്ഷേ ഗേബ് എങ്ങനെയോ കയറി യാത്ര ആസ്വദിക്കാൻ തുടങ്ങി. അകത്തെത്തിയതോടെ സന്തോഷത്തോടെ സഹയാത്രികനോട് സംസാരിക്കുകയും "ഐ ലവ് ഇന്ത്യ" എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നതായി കേൾക്കാം. ട്രെയിൻ നിർത്തുന്നതിന് മുൻപേ അടുത്ത സ്റ്റേഷനിൽ ചാടിയിറങ്ങിയതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ച നിമിഷം.
മുംബൈയിലെ സ്ഥിരം യാത്രക്കാർ ചെയ്യുന്ന അതേ രീതി പകർത്തുകയായിരുന്നു ഗേബ്. ട്രാവൽ വ്ളോഗറായ ഗേബിന്‍റെ ഈ മുംബൈ വിഡിയോക്ക് ഇതിനോടകം തന്നെ ഫാൻസ് കൂടിയിട്ടുണ്ട്. മുംബൈ ലോക്കൽ ട്രെയിനിൽ ഒരു സഞ്ചാരിക്ക് രസകരമായ അനുഭവമുണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ എഡ് എന്ന മറ്റൊരു സഞ്ചാരി തിരക്കേറിയ ലോക്കൽ യാത്രയെ ഡാൻസ് സെഷനാക്കി മാറ്റിയിരുന്നു. വിഡിയോയിൽ കൈയിൽ ചെറിയ ബ്ലൂടൂത്ത് സ്പീക്കറുമായി തിങ്ങിനിറഞ്ഞ ട്രെയിനിൽ നിൽക്കുന്ന എഡിനെ കാണാം.
സാഡി ഗല്ലി' എന്ന പാട്ട് മുഴങ്ങിയതോടെ അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങി, തുടർന്ന് അടുത്തുള്ള യാത്രക്കാരെ കൂടെ ചേരാൻ ക്ഷണിച്ചു.ആദ്യം പല യാത്രക്കാരും ലജ്ജിച്ചു നിന്നു. പിന്നീട് കുറച്ചുപേർ എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. മറ്റുള്ളവർ ഇരുന്നുകൊണ്ട് പുഞ്ചിരിച്ചും ചിരിച്ചും കയ്യടിച്ചും അത് ആസ്വദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.