കണ്ണൂർ: ബീച്ചുകളിലേക്കുള്ള യാത്രയിൽ കാർ പാർക്ക് ചെയ്ത് മണലിലൂടെ നടക്കുന്ന പതിവുരീതികൾ മാറ്റിപ്പിടിച്ചാലോ? തിരമാലകൾ കാലുകളിൽ തലോടി കടന്നുപോകുന്നത് വൈബ് തന്നെയാണ്, എന്നാൽ കടലിന് സമാന്തരമായി കാറോടിച്ചുപോകാൻ കഴിഞ്ഞാലോ? അതും അപൂർവ്വ യാത്രാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. അത്തരം ഒരു ഡ്രൈവിങ് അനുഭവമാണ് കേരളത്തിലെ മുഴുപ്പിലങ്ങാട് ബീച്ച് സഞ്ചാരികൾക്ക് നൽകുന്നത്. കണ്ണൂർ ജില്ലയിലെ മലബാർ തീരത്ത് സ്ഥിതി ചെയ്യുന്ന മുഴുപ്പിലങ്ങാട്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ച് എന്ന നിലയിലാണ് ലോകശ്രദ്ധ നേടുന്നത്.
ഏകദേശം നാല് കിലോമീറ്റർ നീളത്തിൽ പരന്നുകിടക്കുന്ന ഇവിടത്തെ പ്രത്യേകത, വാഹനങ്ങൾ താഴ്ന്നുപോകാത്തവിധം ഉറപ്പുള്ള മണൽത്തരികളാണ്. അതിനാൽ കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കും ഈ തീരത്ത് യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കാനാകും. വേലിയിറക്ക സമയത്താണ് ഇവിടെ വാഹനം ഓടിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നത്. തീരത്തുള്ള കറുത്ത പാറക്കെട്ടുകൾ തിരമാലകളുടെ ശക്തിയെ പ്രതിരോധിക്കുന്നതിനാൽ തീരത്തോട് ചേർന്ന് ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്.
വാഹനയാത്രയ്ക്കപ്പുറം കണ്ട് ആസ്വദിക്കാൻ ഒട്ടേറെ കാഴ്ചകളും ഇവിടെയുണ്ട്. സന്ധ്യാ നേരം കടലിന്റെ മനോഹരമായ സൂര്യസ്തമയം ആസ്വദിക്കാനും, ശാന്തമായ വെള്ളത്തിൽ സുരക്ഷിതമായി നീന്താനും ഇവിടെയെത്തുന്നവർക്ക് സാധിക്കും. പാരാസൈലിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും സഞ്ചാരികൾക്ക് പങ്കാളിയാകാം. ശൈത്യകാലത്ത് തീരത്തെത്തുന്ന ദേശാടനപ്പക്ഷികളെ കാണാനും, വേലിയിറക്ക സമയത്ത് നടന്നുപോകാവുന്ന ധർമ്മടം തുരുത്ത് സന്ദർശിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നു.
തീരത്തെ കാഴ്ചകൾ കണ്ട് മടങ്ങുമ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്നത് മലബാറിന്റെ തനതുരുചികളാണ്. പ്രാദേശിക ഭക്ഷണശാലകളിൽ ലഭിക്കുന്ന രുചികരമായ കടൽവിഭവങ്ങൾ, പ്രത്യേകിച്ച് കല്ലുമ്മക്കായ വിഭവങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. സഞ്ചാരികളുടെ സൗകര്യാർത്ഥം പ്രാദേശിക കാലാവസ്ഥയും വേലിയേറ്റ സമയവും അറിഞ്ഞുവേണം ബീച്ചിൽ വാഹനവുമായി ഇറങ്ങാൻ. കൂടാതെ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ സാംസ്കാരിക പരിപാടികളും വാഹന സ്റ്റണ്ടുകളും ഉൾപ്പെടുത്തി നടക്കുന്ന മുഴുപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിവൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. തിരക്കുകളിൽ നിന്ന് മാറി വ്യത്യസ്തമായ ഒരു യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത ഇടമാണ് മുഴുപ്പിലങ്ങാട് ബീച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.