വയനാട്: പ്രകൃതിഭംഗിയാൽ സഞ്ചാരികളുടെ മനംകവരുന്ന വയനാട് ഓണക്കാലത്തെ അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. മഴ മാറിത്തുടങ്ങിയതോടെ അവധി ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഞ്ചാരികളാണ് വയനാട്ടിലെത്തുന്നത്.
വനം വകുപ്പിന് കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നത് ടൂറിസം മേഖല ഉണർവേകിയിട്ടുണ്ട്. വന്യജീവികളെ അടുത്തുകണ്ട് കാനനസവാരി നടത്താനും വെള്ളച്ചാട്ടങ്ങളുടെ കുളിർമ ആസ്വദിക്കാനും ദ്വീപുകളിലൂടെ ചങ്ങാടയാത്ര നടത്താനും കഴിയുന്ന കേന്ദ്രങ്ങളാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്.
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാനനസവാരി, തോൽപെട്ടിയിലെ വനയാത്ര, കുറുവ ദ്വീപിലെ ചങ്ങാടയാത്ര, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്-ആനച്ചോല ട്രക്കിങ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ബാണാസുര സാഗറിലെ ബോട്ടിങ്ങും പൂക്കോട് തടാകത്തിലെ ബോട്ട് യാത്രയും കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്.
ഓണക്കാലത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കാനിരിക്കെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വയനാടിന്റെ ടൂറിസം മേഖല കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ടൂറിസം മേഖലയിലുള്ളവരും. പ്രകൃതിയുടെ സൗന്ദര്യവും കാനനാനുഭവങ്ങളും മലനാടിന്റെ തണുപ്പും സമ്മാനിച്ച് വയനാട് വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഓണക്കാല വിനോദസഞ്ചാര കേന്ദ്രമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.