ന്യൂഡൽഹി: പ്രതാപകാലം പിന്നിട്ട് അവശിഷ്ടങ്ങൾ മാത്രം ബാക്കിയായ മുഗൾ നിർമ്മിതികളുടെ ചരിത്രം ചെങ്കോട്ടയ്ക്കും ജമാ മസ്ജിദിലും അവസാനിക്കുന്നില്ല. ചരിത്രമുറങ്ങുന്ന ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളിയിലെ ഇടുങ്ങിയ വീഥികളിലൂടെ നടക്കുമ്പോൾ അലയടിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കാലത്തിന്റെ സ്മരണകളാണ്. മെഹ്‌റൗളിയിൽ സ്ഥിതി ചെയ്യുന്ന സഫർ മഹൽ, മുഗളന്മാർ ഇന്ത്യയിൽ നിർമിച്ച അവസാനത്തെ സ്മാരകങ്ങളിൽ ഒന്നാണ്. അക്ബർ ഷാ രണ്ടാമന്റെ കാലത്ത് വേനൽക്കാല വസതിയായാണ് ഇതിന്റെ നിർമാണം തുടങ്ങിയതെങ്കിലും, ബഹദൂർ ഷാ സഫർ രണ്ടാമനാണ് 1842-48 കാലഘട്ടത്തിൽ ഇതിന് വിപുലമായ രൂപം നൽകിയത്. ചുവന്ന മണൽക്കല്ലിൽ നിർമിച്ച കവാടവും ജാലികളും കമാനങ്ങളും ഇന്നും പഴയ പ്രൗഢി വിളിച്ചോതുന്നു.
കാശ്മീരി ഗേറ്റിന് സമീപമുള്ള ഖുദ്‌സിയ ബാഗ് മുഗൾ കാലഘട്ടത്തിന്റെ മനോഹാരിത പേറുന്ന മറ്റൊരു ഇടമാണ്. മുഹമ്മദ് ഷായുടെ പത്നി ഖുദ്‌സിയ ബീഗം നിർമിച്ച ഈ ബരാദാരി, ഒരു കാലത്തെ പ്രൗഢമായ കൊട്ടാരത്തിന്റെ ശേഷിപ്പാണ്. ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന ദാരാ ഷിക്കോഹ് ലൈബ്രറി, ഷാജഹാന്റെ പുത്രൻ ദാരാ ഷിക്കോഹിന്റെ വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രമാണ്. പേർഷ്യൻ, സംസ്കൃത ഗ്രന്ഥങ്ങൾ പഠിക്കാൻ പണ്ഡിതർ ഒത്തുകൂടിയിരുന്ന ഈ ഇടം മുഗൾ ജ്ഞാനത്തിന്റെ മറക്കപ്പെട്ടൊരേടാണ്. ഉത്തർ ഡൽഹിയിലെ ശക്തി നഗറിലുള്ള റോഷനാര ബാഗ് ഷാജഹാന്റെ മകൾ റോഷനാര ബീഗമാണ് നിർമിച്ചത്. 1650-കളിൽ പണികഴിപ്പിച്ച ഈ ഉദ്യാനത്തിൽ റോഷനാര ബീഗത്തിന്റെ ബരാദാരി ഇന്നും ശാന്തമായി നിലകൊള്ളുന്നു. ദര്യാഗഞ്ചിലെ ഘാട്ട മസ്ജിദ് മറ്റൊരു ശ്രദ്ധേയമായ നിർമിതിയാണ്. ഔറംഗസീബിന്റെ മകൾ സീനത്ത്-ഉൻ-നിസ്സ നിർമിച്ച ഈ പള്ളി, ജുമാ മസ്ജിദിന്റെ ചെറിയ പതിപ്പായി കണക്കാക്കപ്പെടുന്നു. യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇതിന്റെ കറുപ്പും വെളുപ്പും കലർന്ന താഴികക്കുടങ്ങൾ മഴമേഘങ്ങളെ അനുസ്മരിപ്പിക്കുന്നു.
അറബ് കി സരായ്, ഹമീദ ബാനു ബീഗം മക്കയിൽ നിന്ന് കൊണ്ടുവന്ന അറബ് പണ്ഡിതർക്കും തൊഴിലാളികൾക്കും താമസിക്കാൻ വേണ്ടി നിർമിച്ചതാണ്. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.ഐ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത് എന്നത് മറ്റൊരു ചരിത്രകൗതുകം. ഡൽഹിയുടെ പൈതൃകത്തിന്റെ ഭാഗമായ ഇത്തരം ചെറിയ സ്മാരകങ്ങളെ സംരക്ഷിക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് വാസ്തുശില്പി ഉജ്ജ്വൽ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു. ചെങ്കോട്ടയ്ക്കും ജുമാ മസ്ജിദിനും അപ്പുറം, ഡൽഹിയുടെ മണ്ണിൽ ഉറങ്ങുന്ന ഈ നിശബ്ദമായ ചരിത്ര സാക്ഷ്യങ്ങളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.