ലക്സംബർഗ് റെയിൽവേ സ്റ്റേഷൻ

ചെറുതും വലുതുമായ 44 രാജ്യങ്ങൾ ഉൾക്കൊണ്ട ഭൂഖണ്ഡമാണ് യൂറോപ്പ്. അതിൽ മലയാളനാടിനേക്കാൾ വിസ്തൃതികുറഞ്ഞ ദേശമാണ് ബെൽജിയം. വിശ്വപ്രശസ്തിയാർന്ന ചോക്ലറ്റ് കൺട്രിയെന്ന നെറ്റിപ്പട്ടവും ബെൽജിയത്തിനുണ്ട്. ബെൽജിയത്തിൻെറ തലസ്ഥാനമായ ബ്രസ്സൽസിലെ കലാവിരുതുകൾക്കതിരില്ല. വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണകേന്ദ്രങ്ങളായ യൂറെയിൽ, മാനെക്കൻ പിസ് എന്നിവയിലൂടെ നടത്തിയ യാത്രയുടെ വിശേഷങ്ങൾ.

മാനെക്കൻ പിസും നാടോടിക്കഥകളും

നഗ്നനായ കൊച്ചുപയ്യൻ സദാ മൂത്രമൊഴിച്ച് നിൽക്കുന്ന വെങ്കലശിൽപമാണ് ലോകപ്രശസ്തമായ മാനെക്കൻ പിസ്. സഞ്ചാരികൾക്ക് കൗതുകമുണ്ടാക്കുന്ന കാഴ്ചതന്നെയാണത്. ആർക്കും കാണത്തക്കവിധത്തിൽ ഉയരത്തിലാണ് അവൻെറ സ്ഥാനം. ശിൽപത്തിനുസമീപം ആളുകൾ ചിത്രങ്ങൾ പകർത്തിക്കൊണ്ടേയിരിക്കുന്നു. 500 വർഷങ്ങളായി 65 സെൻറിമീറ്റർ മാത്രം ഉയരമുള്ള ഈ വികൃതിപ്പയ്യന്റെ വിക്രിയ തുടങ്ങിയിട്ട്. പലവട്ടം ഈ വെങ്കലപ്രതിമ അപഹരിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിത് ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ.

മാനെക്കൻ പിസിൻെറ ഉത്ഭവത്തിന് ഒത്തിരി കഥകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ശുദ്ധജല വിതരണക്കാർ ഇത്തരമൊരു പ്രതിമ നഗരത്തിലാകെ നാട്ടുന്നത് പതിവായിരുന്നത്രെ. മുഖ്യ പ്രതിഷ്ഠക്ക് പേരിട്ടത് പെറ്റിറ്റ് ജൂലിയൻ. 1619ലാണ് ഒറിജിനൽ സ്റ്റാച്യൂ 'മാനെക്കൻ പിസ്' എന്ന നാമധേയത്തിൽ നിലവിൽ വന്നത്. ഇതേ ചുറ്റിപ്പറ്റി ഒട്ടനവധി നാടോടിക്കഥകളും പ്രചാരത്തിലുണ്ട്.

ബ്രസ്സൽസിലെ ചെറുപ്രഭുവിൻെറ മകനാണ് ഗോഡ്ഫ്രേ. അവൻെറ രണ്ടാം വയസ്സിൽ പ്രഭു യുദ്ധത്തിൽ വധിക്കപ്പെട്ടു. എങ്കിലും, കുടുംബക്കാർ യുദ്ധത്തിൽനിന്ന് പിന്മാറിയില്ല. ഒടുവിൽ കുട്ടിയെ ഒരു കുട്ടയിലിരുത്തി ഓക്കുമരത്തിൽ ആ കുട്ട കെട്ടിത്തൂക്കി. ശത്രുയോദ്ധാക്കളുടെ തലയിൽ ഈ കുട്ടി മൂത്രമൊഴിച്ച് ശല്യം ചെയ്തു. ഇതുമൂലമാണ് ഗോഡ്ഫ്രേ പടയാളികൾ വിജയം വരിച്ചതെന്ന് ഒരു കഥ. അങ്ങനെയാണത്രെ മൂത്രമൊഴിക്കുന്ന ഈ കുസൃതിയെ വിജയചിഹ്നമാക്കി നാട്ടിയത്.

രാജ്യത്തെ കടന്നാക്രമിച്ച സൈന്യത്തിൻെറ ആയുധങ്ങളിലും വെടിക്കോപ്പുകളിലും ജൂലിയനെന്ന പൈതൽ നടന്ന് മൂത്രമൊഴിച്ച് നിർവീര്യമാക്കി പട്ടാളത്തെ തുരത്തിയെന്നതാണ് മറ്റൊരു കഥ. അങ്ങനെ നൂറുകഥകൾ.

കൂകാതെ പായുന്ന യൂറെയിൽ

ലക്സംബർഗാണ് ബെൽജിയം കാഴ്ചകളെ മനോഹരമാക്കുന്ന മറ്റൊന്ന്. യൂറോപ്യൻ യാത്രികരുടെ ഇഷ്ടകേന്ദ്രംകൂടിയാണിത്. യൂറോപ്പിനെ മൊത്തം റെയിൽ മാർഗം ബന്ധിച്ച് കൂട്ടിച്ചേർത്തിരിക്കുന്നു. മനംകവരുന്ന വഴിയോര കാഴ്ചകൾ. തീവണ്ടികളുടെ പരക്കംപാച്ചിലിന് മുറവിളിയും ചെവിയടപ്പിക്കലുമില്ല. ട്രെയിനുകളുടെ മോടിയും റോക്കറ്റ് വേഗവും കണ്ണഞ്ചിപ്പിക്കും.

ബെൽജിയം രാജ്ഞീരാജാക്കന്മാരടക്കം ഇടക്കിടെ റെയിൽ സഞ്ചാരികളാകാറുണ്ട്. ലക്സംബർഗിലെ ടൂറിസം വിഭാഗത്തിൻെറ സെക്യൂരിറ്റി തന്നെ ഈ റെയിൽ ശൃംഖലയാണ്. ലോകത്തിൽ സൗജന്യ ഗതാഗതം നിലവിലുള്ള ഒരേയൊരു സിറ്റി ലക്സംബർഗാണ്. ടൂറിസ വികസനത്തിൻെറ കോപ്ലിമെൻറാക്കി ആ ചെലവ് സർക്കാർ എഴുതിത്തള്ളുന്നു.

മുപ്പത്തൊന്ന് രാജ്യങ്ങളുണ്ട് ഈ റെയിൽ ചങ്ങലയിൽ. യൂറെയിൽ പാസെടുക്കുന്നവർക്ക് ഒട്ടനവധി ഓഫറുകളുമുണ്ട്. യൂറോപ്യൻ ഫെറി റൂട്ടുകളിൽ ഇളവുകൾ, ബോട്ടിങ്, ഹോട്ടൽ റൂം, മൂസിയം ടിക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം യൂറെയിൽ പാസ് കാണിച്ചാൽ ഡിസ്കൗണ്ട് അനുവദിക്കും.

Tags:    
News Summary - Belgium: a curious world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT