???????????... ???? ?? ?????????????? ?????????...

നിലവിളികൾ ചിതറിത്തെറിച്ച ധനുഷ്​കോടി..!

'മാമാ, ധനുഷ്കോടിയിലേക്ക് പോരുന്നോ...' എന്ന ചോദ്യത്തിനു ഇല്ലെന്ന് പറയാൻ ആർക്കാണ് കഴിയുക, ന ിശബ്ദകഥകളാൽ അത്രമേൽ പ്രകാശപൂരിതവും എന്നാൽ നിഗൂഡതകളേറെയുമുള്ള ഭൂമിയുടെ അറ്റത്തുള്ള ഒരു സ്ഥലത്തേക്കാകുമ്പോ ൾ പ്രത്യേകിച്ചും. സൈക്കിളിലും കാറിലും കുറെ യാത്ര ഉദ്ദേശിച്ച് തന്നെയാണ് ധനുഷ്കോടിക്ക് പുറപ്പെട്ടത്. ഒട്ടേറെ യ ാത്രകൾ ചെയ്യുന്ന ഐമനും ഷഹീറുമാണു കൂടെയുള്ളത്. കാറിനു പിന്നിൽ സ്പോർട്സ് സൈക്കിൾ കൂടി ഘടിപ്പിച്ചുകൊണ്ടുള്ള യാത ്ര രാമേശ്വരത്തെത്തുമ്പോൾ സമയം രാത്രി 11.30 ആയിരുന്നു.

രാവിലെ എഴുന്നേറ്റ് രാമേശ്വരവും ധനുഷ്കോടിയും ചുറ്റിക്കാണണ മെങ്കിൽ എവിടെയെങ്കിലും കുറച്ചുനേരം ഒന്ന് കണ്ണടയ്​ക്കണം. കാറിലുള്ള മൂന്ന് പേരുടെയും മൊബൈൽ ഗൂഗിൾ ഒരു പോലെ കറങ് ങി. ഒഴിവുള്ള ഹോട്ടലിൽ ഓൺലൈൻ ആയി റൂമെടുത്തു. രാമേശ്വരത്തിന്‍െറ ഉൾഭാഗത്തെവിടെയൊ ആയിരുന്നു അത്. അവിടെ എത്തുമ്പോ ൾ 12:30 ആയി. ഒന്നും കഴിച്ചിട്ടില്ല. അവിടെയൊന്നും കിട്ടാനുമില്ല. കൂടെ കരുതിയിരുന്ന പാക്കറ്റ് ബിസ്ക്കറ്റിൽ കുറച്ച് ബാക്കിയുണ്ടായിരുന്നു. അതും റൂമിലുണ്ടായിരുന്ന വെള്ളവും കുടിച്ച് നേരെത്തെ എഴുന്നേറ്റ് പോകാം എന്നു കരുതി വിശ്ര മിച്ചു. രാവിലെ നാല്​ മണി ആയപ്പോഴേക്കും ഐമന്‍െറ വിളിവന്നു, 'വേഗം റെഡിയാവണം ഉദയത്തിനു മുമ്പ് നമുക്ക് ധനുഷ്കോടിയ െത്തണം' ചാടി എഴുന്നേറ്റ്​ ഓരോരുത്തരും പെട്ടെന്ന് റെഡിയായി അഞ്ചു മണിയായപ്പോഴേക്കും ഞങ്ങൾ ഹോട്ടലിനു പുറത്ത് ക ടന്നു.

ധനുഷ്​കോടിയിലെ തകർന്ന ചർച്ച്​

ധനുഷ്കോടി അറ്റമില്ലാത്ത ഒരംബുവിഹാര കേന്ദ്രമാണ്. അംബുരാജന്‍െറ അക്ഷോഭ്യനായ കഥയും ചരിത്രവും നിലയ്​ക്കുന്നില്ല. നോക്കത്താദൂരത്തേക്ക് പടർന്നു പന്തലിച്ചു നിൽക് കും സാഗരതീരം. ഇരച്ചുകയറിവന്ന ദുരന്തങ്ങളിനിയും ആവർത്തികാതിരിക്കട്ടെ. ഐതിഹ്യവും ഭക്തിയും ദുരന്തവുമൊന്നുചേർന് ന ധനുഷ്കോടി ഇന്ന് ശ്മശാനമൂകമാണ്. പുലർക്കാലത്തെ നേർത്ത വെയിൽ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. സമയം ഏതാണ്ട് ആറു മണി. ഇനിയുള്ള ദിശ ഭൂമിയുടെ ഒരറ്റത്തേക്കാണ്. റോഡിന്‍െറ ഇരുഭാഗങ്ങളിലും വെള്ളനിറത്തിൽ പരന്നുകിടക്കുന്ന ഉപ്പുപാടങ്ങൾകിടയിലൂടെയാണ് വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരുഭാഗങ്ങളിലും വിശാലമായി പരന്നു കിടക്കുന്ന കടലോരം. വെള്ളമണൽ പരപ്പുകൾക്കിടെ മരുഭൂമി ശകലങ്ങൾ. ജനവാസമില്ലാത്ത കടൽ പരപ്പ്.

ജീവിതായോധനത്തിനായി അവിടവിടെ ശംഖ്​ വിറ്റ്​ ജീവിക്കുന്ന തദ്ദേശവാസികൾ. ഇടക്കിടെ നടന്നുനീങ്ങുന്ന ആട്ടിൻപറ്റങ്ങൾ വരിയും വഴിയും തെറ്റാതിരിക്കാൻ ഇടയന്മാർ വടിയുയർത്തി ചൂളമടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിനായെത്തിയവരും, മുക്കുവ കുടുംബങ്ങളും എല്ലാം ജീവിതത്തിന്‍െറ അറ്റങ്ങൾ മുട്ടിക്കാൻ കഷ്ടപ്പെടുന്നവർ. എന്നാലും ആൾകൂട്ടങ്ങളുടെ വലിയ ആരവമൊന്നുമില്ല. എണ്ണപ്പെട്ടവർ മാത്രം. അല്ലെങ്കിലും ഉപേക്ഷിക്കപ്പെടുകയും പ്രേതനനഗരമെന്ന ഖ്യാതി പതിയുകയും ചെയ്ത ഒരിടത്ത് കൂടുതൽ ആളുകളുണ്ടാകില്ലല്ലോ.

പാമ്പൻ പാലത്തിൽ നിന്നൊരു കാഴ്​ച

ശ്രീലങ്കയിലെ തലൈമന്നാറിനു 29 കി.മി പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ധനുഷ്കോടി ഉപേക്ഷിക്കപ്പെട്ട നഗരമാണെങ്കിലും ഇന്നും ഹൈന്ദവ വിശ്വാസികളുടെ പുണ്യനഗരിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലം. രാമേശ്വരത്തെ രാമസ്പർശമേറ്റ വിവിധ പുണ്യസ്ഥലങ്ങളോടൊപ്പം ഇടം പിടിച്ച ഒരു തീർത്ഥാടന കേന്ദ്രം. രാമേശ്വരം ദീപിന്‍െറ തെക്കേയറ്റത്തെ വിജനമായ തുറമുഖനഗരി. ശരിക്കും ഇതുതന്നെയാണോ പ്രേതനഗരി എന്ന് ആർക്കും സംശയമുണ്ടാക്കും വിധം വിശാലമാണിവിടം.

പാമ്പൻ പാലത്തിന്‍െറ വിദൂര ദൃശ്യം

ഒരേകടൽ. പക്ഷേ, രണ്ട് നിറം. ഞങ്ങൾക്ക് ദിശ തെറ്റിയിട്ടില്ലെന്നുറപ്പാണ്. ഞങ്ങളുടെ നോട്ടം മാറിമാറി ഇടത്തും വലത്തോട്ടും തിരിഞ്ഞു. ഒരുഭാഗത്ത് ബംഗാൾ ഉൾക്കടലും മറുഭാഗത്ത് ഇന്ത്യൻ മഹാ സമുദ്രവുമാണെന്നും അത് കൂട്ടിമുട്ടുന്നത് ധനുഷ്കോടിയിലാണെന്നും കൂടെയുണ്ടായിരുന്ന ഷഹീർ (ഗൂഗിൾ ഗവേഷണം ചെയ്തുകൊണ്ട്) ചരിത്രം പറഞ്ഞുതന്നു. ഒരുകാലത്ത് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ഏറ്റവും അറിയപ്പെട്ടിരുന്ന തുറമുഖ നഗരി. 1960കളുടെ തുടക്കത്തിൽ തന്നെ ധനുഷ്കോടിയിൽ റെയിൽവേ സ്റ്റേഷൻ, നേവി ഓഫീസ്, പോസ്റ്റ്‌ ഓഫീസ്, ഷിപ്​യാർഡ്​, സ്കൂൾ തുടങ്ങിയവയെല്ലാമുണ്ടായിരുന്നു. സ്വപ്നങ്ങൾക്ക് ചിറകുവെച്ച് മുന്നോട്ട് കുതിച്ചിരുന്ന ഒരസാധാരണ പട്ടണം.

ധനുഷ്​കോടിയിലെ സ്​തൂപം

ഈ റോഡ് ചെന്നവസാനിക്കുന്നത് ഒരു സ്തൂപത്തിനു ചുറ്റുമാണ്. അതാണു ധനുഷ്ക്കോടി പോയൻറ്​. അതിനെ തറകെട്ടി വേർതിരിച്ചിരിക്കുന്നു. വാഹനങ്ങൾ അതുവരെയാണ് പോവുക. രാമേശ്വരത്തുനിന്നും അതുവരെയുള്ളത് പുതിയ വഴിയാ‍യതിനാൽ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. അവിടെ കടൽതീരം ആരംഭിക്കുകയാണ്. അതിപ്രധാനമായ കാഴ്ച്ചകൂട്ടുകളേക്കാൾ ധനുഷ്കോടിയെ വ്യതിരിക്തമാക്കുന്നത് ചരിത്രത്തോട് ചേർത്തുവെച്ച കഥാംശങ്ങൾ തന്നെയാണ്. സഞ്ചാരികൾ ഇന്നും ഇവിടെവന്ന് ഓരോ കഥകളും വേറിട്ടാസ്വദിക്കുകയാണ്. അതിൽ പുണ്യമുദ്ദേശിക്കുന്നവരും ദുരന്ത ചരിത്രം ചികയുന്നവരും സാഹസികത തേടുന്നവരുമെല്ലാം ഉൾപ്പെടുന്നു. ഞങ്ങൾ വാഹനം പാർക്ക് ചെയ്ത് ബീച്ചിലേക്ക് ഇറങ്ങി. ചൂട് തുടങ്ങിയിട്ടില്ല ഇളംതെന്നലു പോലുള്ളൊരു കടൽകാറ്റുമാസ്വദിച്ച് കുറെ പടങ്ങൾ ഞങ്ങൾ പകർത്തി. കടലിന്‍െറ സംഗീതത്തിൽ അൽപ്പനേരം അലിഞ്ഞു ചേർന്നു. തിരക്കൊഴിഞ്ഞ ഈ പകൽനേരം ഏകാന്തതയെ പ്രണയിക്കുന്നവർക്ക് ഏറെ പ്രിയങ്കരമാകുമെന്നുറപ്പാണ്. രണ്ട് കടലുകളുടെ സംഗമം മതിവരുവോളം കണ്ടിരുന്നു. പ്രശാന്തസുന്ദരമായ കാഴ്ച്ചകൾക്ക് കടൽ പകരുന്ന ദൃശ്യഭംഗി വർണനാതീതമാണ്. ബംഗാൾ ഉൾക്കടലിൽ വന്നുചേരുന്ന നീലക്കടൽ തിളക്കം സന്ദർശകരിൽ കാഴ്ച്ചയുടെ ലഹരി പടരുത്തുന്നുണ്ട്.

ധുനഷ്​കോടി എന്ന പേരിനുപിന്നിൽ
ധനുഷ്കോടി എന്നാൽ ധനുസ്സിന്‍െറ അറ്റം എന്നത്രെ വാക്കർത്ഥം. അതിനുമപ്പുറം രാമനും സീതയും തമ്മിലുള്ള കഥയിലെ ഐതിഹ്യമാണ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനര സൈന്യത്തിന്‍െറ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇവിടെനിന്നാണെന്നാണ് ഐതിഹ്യം. 1964 ഡിസംബറിൽ ഇടിത്തീപോലെ പെയ്തിറങ്ങിയ ഒരു പേമാരിയും തകർത്തു താണ്ഡവമാടിയ ഒരു ചുഴലിക്കാറ്റും ആ തുറമുഖനഗരിയുടെ വികസനക്കുതിപ്പിനു മേൽ ചുകപ്പുനാടകെട്ടി. പ്രകൃതിക്ഷോഭം നീണ്ടുനിവർന്നുകിടന്ന പാമ്പൻപാലത്തെയും ആ തുറമുഖ നഗരിയേയും കടലിൽമുക്കി. ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനങ്ങളും വീരാരാധകരുടെ പ്രാർത്ഥനകളും നിലംപരിശാകാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണെടുത്തത്. അല്ലെങ്കിലും വിധിയുടെ ഹിതത്തിനു മുന്നിൽ വീരാരധനയും മനുഷ്യാധ്വാനങ്ങളുമൊന്നും ഒരിക്കലും വിലപോകാറില്ലല്ലൊ. അങ്ങനെയാണ് പുതുനിർമിതികൾ എന്നെന്നേക്കുമായി നിലച്ചുപോയ ഈ നഗരി പ്രേതനഗരിയായത്. 1964ന്​ മുമ്പും സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ട് ഈ സ്ഥലത്തിന്.

ധനുഷ്​കോടിയിലെ രാമർപാദ ക്ഷേത്രം

പാമ്പൻപാലത്തിലൽപ്പനേരം
ധനുഷ്കോടിയിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് പാമ്പൻപാലത്തിൽ ഞങ്ങൾ അൽപ്പസമയം ചെലവഴിച്ചത്. അതിദാരുണമായ ഒരു ചരിത്രത്തിന്‍െറ പുനർവായന പോലെ പാമ്പൻ പാലം മുന്നിലേക്ക് കടന്നെത്തുകയായിരുന്നു. 1914ൽ ജനങ്ങൾക്ക് തുറന്നു കൊടുത്തതു മുതലാണ് പാമ്പൻപാലത്തിന്‍െറ ചരിത്രം തുടങ്ങുന്നത്. രണ്ടു കിലോ മീറ്ററിലധികം നീണ്ടുകിടക്കുന്ന മറ്റൊരു കടൽപ്പലാവും ഇതുപോലെ ഇന്ത്യയിൽ വേറേയുണ്ടായിരുന്നില്ല. പക്ഷേ, 2010ൽ ആ ചരിത്രം മുംബൈയിൽ തിരുത്തിയെഴുതപ്പെട്ടു. 1964 ല്‍ ധനുഷ്‌കോടിയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയ ഒരു മഹാദുരന്തത്തിനു പാമ്പൻ പാലം സാക്ഷ്യം വഹിച്ചു. ഇനിയൊരിക്കലും തിരിച്ച് വരാത്തവിധം കടലിന്‍െറ ആഴത്തിലേക്ക്​ ചൂളമടിച്ച് ഇരച്ചുനീങ്ങിയ ആ തീവണ്ടിയുടെ ഗദ്ഗദങ്ങൾ ഇപ്പോഴുമവിടെ വെറുങ്ങലിച്ച് കിടക്കുന്നുണ്ട്. അതിശക്തമായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയ റെയിപാളങ്ങളും റോഡും ഇന്ന് പുനർനിർമിച്ചിട്ടുണ്ട്​. പാലത്തിനു മുകളിൽ വലിയ വീതിയുള്ള റോഡാണ്.

കുറെ ആളുകൾ വണ്ടിനിർത്തി പാലം കാണുന്നു. സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളെ വരിവരിയായി നടത്തി കാണിക്കുന്നു. ഇരുഭാഗത്തുമുള്ള കടലുകൾക്കിടയിൽ ഉയർത്തിക്കെട്ടിയ പാലത്തിലൂടെ അൽപ്പനേരം ഞങ്ങളൂം സൈക്കിളിൽ ചുറ്റിക്കറങ്ങി. ആളുകൾ പടങ്ങൾ മൊബൈലിലേക്കും ക്യാമറയിലേക്കും പകർത്തുന്നുണ്ട്. കപ്പലുകൾക്ക് പോകാനായി തുറന്നുകൊടുക്കാവുന്ന സംവിധാനത്തോടെയാണു പാലം പുതുക്കിപണിതിട്ടുള്ളത്. എഞ്ചിനിയറിങ്​ രംഗത്തെ വൈഭവം എന്നൊക്കെ പറയാവുന്ന നിർമിതിയാണു പാമ്പന്‍െറത്​. നീലക്കടൽ തിളക്കത്തിൽ നീണ്ട് കിടക്കുന്ന പാമ്പൻ പാലം ഇടക്ക് പുനർനിർമിച്ചെങ്കിലും 100 വർഷത്തിലധികമുള്ള ചരിത്രം നേരിൽ കാണാൻ വിനോദ സഞ്ചാരികളേറെയുണ്ട്.

അവശിഷ്ട നഗരത്തിൽ നിന്നും
മുത്തുമാലയും പവിഴ മാലയും ശംഖുമൊക്കെ വിറ്റ് ജീവിക്കുന്ന മെലിഞ്ഞൊട്ടിയ സ്ത്രീകളും കുട്ടികളും സാധാരണ പോലൊരു പകൽവേളയിൽ... വരുന്നവരും പോകുന്നവരും അവർക്കൊരു വിഷയവുമല്ല. ഓലകൊണ്ട് കെട്ടിപ്പൊക്കിയ ഏതാനും മുക്കുവക്കുടിലുകൾ. പ്രേതനഗരത്തിൽ ബാക്കിയായ ചില അവശിഷ്ടങ്ങളും. ധനുഷ്കോടിയിൽ നിന്ന് മടങ്ങുമ്പോൾ അരിച്ചൽ മുനമ്പിലേക്കുള്ള വഴിയിലുള്ള മുക്കുവ ഗ്രാമത്തിലെ കാഴചകളാണിത്. ഇവിടം സന്ദർശിക്കാതെ പോയാൽ നഷ്ടമായേനെ എന്ന് ശരിക്കും ബോധ്യമായ സ്ഥലം.

ധനുഷ്​കോടിയിലെ പഴയ റെയിൽവേ സ്​റ്റേഷൻ

മയിലുകളുടെ വിഹാര കേന്ദ്രമാണിവിടം. കുറച്ച് നേരമവിടെ ചെലവഴിച്ചാൽ പീലിവിടർത്തുന്നതും കണ്ടിട്ട് പോകാമെന്ന് ഒരു വയോധിക ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. പച്ചയായ ജീവിതത്തിന്‍െറ നേർകാഴ്ച്ചകൾ നമുക്കിവിടെ കാണാം. തകർന്നിട്ടും ബാക്കിയാ‍യ റേയിൽവെ സ്റ്റേഷനും അതിനനുബന്ധമായി വാട്ടർടാങ്കും, പാതിബാക്കിയായ ഒരു പള്ളിയും 64ന്‍െറ ബാക്കിപത്രമാണ്. റെയിൽവെ സ്റ്റേഷന്‍െറ കോൺക്രീറ്റ് തൂണുകൾ മാത്രമാണിനിയും ബാക്കിയുള്ളത്.

കലാമിന്‍െറ ചാരത്ത്
രാമേശ്വരത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച്ചയാണ് മിസൈല്‍ മനുഷ്യന്‍െറ ഓർമ മന്ദിരം. മുൻ രാഷ്ട്രപതി അബുൽകലാമിന്‍െറ സ്മൃതിമണ്ഡപം. 'കലാമിന്‍െറ ഭവനം' എന്ന് നാമകരണം ചെയ്ത് കലാമിന്‍െറ സ്മരണക്കായി ഉണ്ടാക്കിയ ആ സമുച്ചയത്തിനു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അബുൽകലാം മ്യൂസിയവും അദ്ദേഹത്തിന്‍െറ കല്ലറയുമാണ്​ ഇവിടെ കാണാനുള്ളത്. കലാമിന്‍െറ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയവയുൾപെടെയുള്ള പുസ്തകങ്ങളുടെ ശേഖരം പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. കയറുമ്പോൾ തന്നെ സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ കാണാം. ക്യാമറയുമായി അകത്തേക്ക് പ്രവേശനമില്ല എന്ന് ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്. കാഴ്ച്ചയാണല്ലോ പ്രധാനം എന്ന് മനസ്സിൽ കരുതി. കലാമെന്ന പ്രതിഭയെ അടുത്തറിയാനുള്ളവയെല്ലാം അകത്തുണ്ട്.

അബ്​ദുൽ കലാം മെമ്മോറിയലി​ന്‍െറ വിദൂര കാഴ്​ച

രാഷ്ട്രപതിയാകുന്നതിനുമുമ്പും പിമ്പും അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ, നമ്മുടെ അഭിമാനമായിരുന്നു അദ്ദേഹമെന്ന് ഓരൊ കാഴ്ച്ചകളും നമ്മോട് പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ സ്തൂപവും ഉയർത്തി നിർത്തിയ ഒരു മിസൈലും കെട്ടിടത്തിനു പിറകിലായിട്ടാണ്.

മനുഷ്യചിന്തക്ക് ചൂട് പകർന്ന ഒരു ധിഷണാശാലിയുടെ ജീവിതത്തെ നമുക്കിവിടെ വായിച്ചെടുക്കാം. വിദ്യാർഥികൾക്ക്​ ഇവിടെനിന്ന് പകരാൻ ഏറെ അറിവുകളുണ്ട്. സന്ദർശനം പ്രചോദനമാകുന്നത് ഇത്തരത്തിലുള്ള ബുദ്ധികൊണ്ട് പ്രാഗൽഭ്യം തെളിയിച്ചവരുടെ ചാരത്തുകൂടെ സഞ്ചരിക്കുമ്പോഴാണ്. ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാനുള്ള വകയേറെയിവിടെയുണ്ട്.

കലാം സ്​മാരകത്തിനു മുന്നിലെ മിസൈൽ

തിരിച്ച് പോരുമ്പോൾ രാമേശ്വരത്തെ രാമസ്പർശമേറ്റുവെന്ന് കരുതുന്ന രാമാർപാതത്തിലും രാമേശ്വരത്തെ പ്രധാന അമ്പലമായ രാമനാഥസ്വാമി അമ്പലത്തിനടുത്തും അൽപ്പനേരം ചെലവഴിച്ചു. ഇരുട്ടുന്നതിനു മുമ്പ് ഞങ്ങൾ രാമേശ്വരത്തോടും പുരാണകഥകളാൽ സമ്പന്നമായ ഈ ദ്വീപിനോടും വിടപറഞ്ഞു. ഒരു ജനതയെ സങ്കടക്കടലിലേക്ക് ആഴ്ത്തിക്കളഞ്ഞ് ഇന്നും ചരിത്രം ഉണര്‍ന്നിരിക്കുന്ന പൗരാണിക നഗരം.

സ്വപ്നങ്ങൾ വിതറിയ നഗരിയുടെ അവശിഷ്ടങ്ങൾ; മുക്കുവരുടെ ജീവിതത്തിന്‍െറ നേർക്കാഴ്ച്ചകൾ എല്ലാം ഓരോന്നായി മനസ്സിൽ മിന്നിമറഞ്ഞു. രാമേശ്വരവും മിസൈൽമാനും യാത്രയിൽ ഉണർവ് പകർന്നെങ്കിലും കഥനകഥകൾ മനസ്സിൽ കറുപ്പ് കോരിയിട്ടു. കഴിഞ്ഞുപോയ ഏതൊ ഒരു ജനതയുടെ നിലവിളികൾ ശൂന്യതയിൽ തട്ടി ചിതറിതെറിക്കുന്നത് പോലെ.... കാറിനുപിന്നിലുള്ള സൈക്കിളിൽ ആളുകളുടെ നോട്ടത്തെ തളച്ചിട്ടെങ്കിലും ചില ഗദ്ഗദങ്ങൾ ഞങ്ങളെയും പിന്തുടരുന്നുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT