തായ്പോയ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ‘ഫാൽക്കൺ ഹെവി’ ബഹിരാകാശത്തേക്ക് കടന്നു പോയപ്പോൾ ഭൗമ അന്തരീക്ഷ പാളിയായ അയണോസ്പീയറിൽ വലിയ അലയൊലികളും താൽകാലിക ഗർത്തവും രൂപപ്പെട്ടതായി ശാസ്ത്ര പഠനം. 900 കിലോമീറ്റർ വിസ്‌താരമുള്ള വൃത്താകൃതിയുള്ള അലയൊലികളാണ് റോക്കറ്റ് കടന്നു പോയപ്പോൾ അയണോസ്പീയറിൽ രൂപപ്പെട്ടത്. കൂടാതെ 559 മൈൽ താൽകാലിക ഗർത്തം അയണോസ്പീയറിന്‍റെ പ്ലാസ്മയിൽ ഉണ്ടാക്കിയെന്നും ഇത് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുകയും ചെയ്തു. ഈ അലയൊലികൾക്ക് അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തേക്കാൾ നാലു മടങ്ങ് വലിപ്പം വരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തയ് വാൻ നാഷണൽ ചെങ് കുങ് സർവകലാശാലയിലെ ജിയോ ഫിസിക്സ് ശാസ്ത്രജ്ഞൻ ചാൾസ് ലിൻ നേതൃത്വം നൽകിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ ഉള്ളത്.
റോക്കറ്റ് വിക്ഷേപണത്തിന്‍റെ ഭാഗമായി നിരവധി പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, വൃത്താകൃതിയിൽ കൂടുതൽ വിസ്താരമുള്ള അലകൾ രൂപപ്പെടുത്തുന്നത് ആദ്യമാണെന്നും ചാൾസ് ലിൻ ചൂണ്ടിക്കാട്ടുന്നു. സാധാരണ റോക്കറ്റ് ബഹിരാകാശത്തേക്ക് റോക്കറ്റ് കുതിക്കുമ്പോൾ 'വി' ആകൃതിയിലുള്ള അലയൊലികളാണ് രൂപപ്പെടാറുള്ളത്. ഇതിൽ നിന്ന് വ്യത്യസമായി ഫാൽക്കൺ ഹെവി കടന്നു പോയപ്പോൾ വൃത്താകൃതിയുള്ള അലകളാണ് രൂപപ്പെട്ടതെന്ന് ഗ്രാഫുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ വിശദമാക്കുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 27 എൻജിനുകൾ ഉപയോഗിച്ച് ഫാൽക്കൺ ഹെവി റോക്കറ്റ് ഫ്ലോറിഡയിലെ െകന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി പരീക്ഷിച്ചത്. ഫാൽക്കൺ ഹെവിയുടെ മുകൾ ഭാഗത്താണ് ടെസ്ലലയുടെ സ്പോർട്സ് കാറും കാറിൽ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാർമാൻ എന്ന പേരുള്ള പ്രതിമയും ഉണ്ടായിരുന്നു.
ബഹിരാകാശ ഉപകരണ നിർമാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള യു.എസിലെ സ്വകാര്യ കമ്പനിയായ ‘സ്പേസ് എക്സ്’ ഇത്തരമൊരു റോക്കറ്റ് നിർമിക്കാൻ പദ്ധതിയിട്ടതായി 2011ൽ പ്രഖ്യാപിച്ചിരുന്നു. 2013ഒാടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് പറഞ്ഞിരുന്നത്. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാൽക്കൺ 9 എന്ന റോക്കറ്റ് പരീക്ഷിച്ചിരുന്നെങ്കിലും അതിനെക്കാൾ കൂടുതൽ വാഹക ശേഷിയുള്ളതായിരുന്നു ഫാൽക്കൺ ഹെവി.
12 മീറ്റർ വ്യാസവും 70 മീറ്റർ ഉയരവുമുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ഫാൽക്കൺ ഹെവി. റോക്കറ്റിന്റെ പ്രവർത്തനങ്ങൾ ഒപ്പിയെടുത്ത് അയച്ചു തരാൻ ശേഷിയുള്ള കാമറകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.