90 വർഷത്തെ ഗണിതകുരുക്ക് 88 മണിക്കൂറിൽ അഴിച്ചോ? നേവിയർ–സ്റ്റോക്സ് പ്രശ്നത്തിന് പരിഹാരമായെന്ന് ഓപൺ എ.ഐ
ന്യൂയോർക്ക്: 90 വർഷത്തോളമായി പരിഹാരം കണ്ടെത്താനാകാതെ കിടന്ന സങ്കീർണമായ ഗണിതപ്രശ്നമായ നേവിയർ–സ്റ്റോക്സ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെന്ന് ഓപൺ എ.ഐ. പുതിയതായി വികസിപ്പിച്ച ഇതുവരെ പുറത്തിറക്കാത്ത എ.ഐ മോഡലും ഏകദേശം 10,000 എ.ഐ ഏജന്റുമാരെയും ഉപയോഗിച്ചാണ് 88 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തിയതെന്നാണ് ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപൺ എ.ഐയുടെ അവകാശവാദം. എന്നാൽ അവകാശവാദം സ്വതന്ത്രമായി പരിശോധിക്കപ്പെടുകയോ ഗണിതശാസ്ത്രജ്ഞർ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
ദ്രവങ്ങളുടെ ചലനം വിവരിക്കുന്ന നേവിയർ–സ്റ്റോക്സ് സമവാക്യങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. മിനുസമുള്ള ത്രിമാന ദ്രവപ്രവാഹം ചില സാഹചര്യങ്ങളിൽ പരിമിതമായ സമയത്തിനുള്ളിൽ സിംഗുലാരിറ്റി അഥവാ ഗണിതപരമായ ബ്ലോഅപ്പ് അവസ്ഥയിലേക്ക് എത്തുമോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം. വെള്ളം, വായു തുടങ്ങിയ ദ്രവങ്ങളുടെ ചലനം മനസ്സിലാക്കുന്നതിൽ നിർണായകമായ ഈ സമവാക്യങ്ങൾ 90 വർഷത്തോളമായി ഗണിതശാസ്ത്രത്തിലെ വലിയ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിലൊന്നായി തുടരുകയായിരുന്നു.
ഓപൺ എ.ഐയുടെ അവകാശവാദമനുസരിച്ച് പുതിയ എ.ഐ മോഡലിൽ പരിശീലനം നേടിയ ഏജന്റുമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പരിഹാരം കണ്ടെത്തിയത്. ജിപിടി-6 ആസ്ട്രയേക്കാൾ ഏറെ ശേഷിയുള്ള പുതിയ മോഡലാണ് ഇതിനായി ഉപയോഗിച്ചതെന്നും കമ്പനി പറയുന്നു. ഏകദേശം 10,000 എ.ഐ ഏജന്റുമാർ ഒരേസമയം പ്രവർത്തിച്ചാണ് ഗവേഷണം മുന്നോട്ടുപോയത്.
സെപ്റ്റംബർ 5നാണ് ഏജന്റുമാർ നേവിയർ–സ്റ്റോക്സ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതെന്ന് ഓപൺ എ.ഐ വ്യക്തമാക്കി. ആദ്യ ഏജന്റുമാരെ പ്രവർത്തിപ്പിച്ച് ഏകദേശം 88 മണിക്കൂറിന് ശേഷമാണ് ഇത് കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ തെളിവ് ഔപചാരിക ഗണിത പരിശോധനാ സംവിധാനമായ ലീനിൽ ക്രമീകരിച്ച് ജിപിടി-6 ആസ്ട്ര ഉപയോഗിച്ച് പരിശോധിച്ചു. ഇതിനായി 17 മണിക്കൂർ കൂടി വേണ്ടിവന്നതായി ഓപൺ എ.ഐ അറിയിച്ചു.
ഗണിതശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ ഏഴ് പ്രശ്നങ്ങളായി ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത മില്ലേനിയം പ്രൈസ് പ്രശ്നങ്ങളിൽ ഒന്നാണ് നേവിയർ–സ്റ്റോക്സ് പ്രശ്നം. ഓരോ പ്രശ്നത്തിനും ഒരു മില്യൺ ഡോളറാണ് സമ്മാനം. എന്നാൽ ഇപ്പോഴത്തെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ സമ്മാനത്തിനായി അപേക്ഷിക്കില്ലെന്ന് ഓപൺ എ.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.