ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ഡിജിറ്റൽ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള കരട് സംപ്രേഷണ ബില്ലുമായി കേന്ദ്ര സർക്കാർ. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ഇത്തരം പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള കരട് ബിൽ നിലവിലുള്ള കേബ്ൾ ടെലിവിഷൻ നെറ്റ്വർക്ക്സ് (റെഗുലേഷൻ) നിയമത്തിന് പകരമായാണ് തയാറാക്കിയത്.
സംപ്രേഷണം ചെയ്യുന്നവർ ഉള്ളടക്കം പരിശോധിക്കുന്നതിനുള്ള കമ്മിറ്റികൾ രൂപവത്കരിക്കണമെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. സ്വയം നിയന്ത്രണത്തിനുള്ള സാധ്യതകളും ബിൽ ഉറപ്പ് നൽകുന്നു. ഏത് ഓൺലൈൻ, വാർത്താ മാധ്യമ പ്ലാറ്റ്ഫോമുകളുടെ മേലും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുകയും ചെയ്യുന്നുണ്ട്. വിവിധ സാമൂഹിക മേഖലകളിൽനിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് ഉള്ളടക്ക പരിശോധനാ സമിതികൾ (സി.ഇ.സി) രൂപവത്കരിക്കേണ്ടത്. വ്യവസ്ഥകൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും സമിതിക്ക് അധികാരമുണ്ട്. കരട് ബില്ലിൻമേൽ അഭിപ്രായമറിയിക്കുന്നതിന് പൊതുജനങ്ങൾക്കും സംപ്രേഷണ സ്ഥാപനങ്ങൾക്കും 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബിൽ വരുന്നത്. ഓൺലൈനിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഒഴിവാക്കുന്നതിന് സ്വതന്ത്ര പരിശോധന നടത്തണമെന്ന് സ്ട്രീമിങ് കമ്പനികൾക്ക് മന്ത്രാലയം സ്വകാര്യമായി നിർദേശം നൽകിയിരുന്നതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ സിനിമകൾ സെൻസർ ബോർഡ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് ഇത്തരം നിയന്ത്രണമുണ്ടായിരുന്നില്ല.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പരിപാടികൾ, പരസ്യങ്ങൾ എന്നിവയിലെ നിയമ ലംഘനങ്ങൾ സംബന്ധിച്ച് സർക്കാറിന് ഉപദേശം നൽകുന്നതിന് സംപ്രേഷണ ഉപദേശക കൗൺസിലിനും രൂപം നൽകും. ഈ മേഖലയിലെ വിദഗ്ധൻ അധ്യക്ഷനാകുന്ന സമിതിയിൽ പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.