ഐഫോൺ X, 2018 മാക്ബുക്ക് പ്രോയുടെയും സേവനങ്ങൾ നിർത്തി ആപ്പിൾ, ഇവ ഇനി ഒബ്‌സൊലീറ്റ് പട്ടികയിൽ; ഉപയോക്താക്കളെ ഈ നീക്കം ബാധിക്കുന്നതെങ്ങനെ?

സാങ്കേതിക വിദ്യയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഐഫോൺ X ഉൾപ്പെടെയുള്ള ജനപ്രിയ ഉപകരണങ്ങളെ ഒബ്‌സൊലീറ്റ് അഥവാ സേവനം നിർത്തലാക്കിയ പട്ടികയിൽ ഉൾപ്പെടുത്തി ആപ്പിൾ. 2018-ലെ 15-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ രണ്ട് ഉപകരണങ്ങൾക്കുമുള്ള ഔദ്യോഗിക ഹാർഡ്‌വെയർ റിപ്പയർ സേവനങ്ങളും സ്പെയർ പാർട്‌സുകളുടെ ലഭ്യതയും ആപ്പിൾ അവസാനിപ്പിച്ചു.

ഒരു ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിച്ച് ഏഴ് വർഷത്തിന് ശേഷമാണ് സാധാരണയായി ആപ്പിൾ അവയെ ഒബ്‌സൊലീറ്റ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന്‍റെ അർത്ഥം ആപ്പിളിന്റെ അംഗീകൃത സർവീസ് സെന്ററുകളിൽ നിന്നോ ആപ്പിൾ സ്റ്റോറുകളിൽ നിന്നോ ഈ ഉപകരണങ്ങൾക്ക് ഇനി ഔദ്യോഗിക അറ്റകുറ്റപ്പണികൾ ലഭിക്കില്ല എന്നാണ്.

ഈ പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ട് ഉപകരണം പെട്ടെന്ന് പ്രവർത്തനരഹിതമാകില്ല. ഫോണുകളും ലാപ്ടോപ്പുകളും തുടർന്നും പ്രവർത്തിക്കും. എന്നാൽ ഭാവിയിൽ എന്തെങ്കിലും ഹാർഡ്‌വെയർ തകരാറുകൾ സംഭവിച്ചാൽ ആപ്പിളിന്റെ ഔദ്യോഗിക സഹായം ലഭിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് അംഗീകൃതമല്ലാത്ത മൂന്നാം കക്ഷി റിപ്പയർ സേവനങ്ങളെ ആശ്രയിക്കേണ്ടി വരും.

മാക്ബുക്ക് ഉപയോക്താക്കൾക്കായി ഒരു ചെറിയ ഇളവ് ആപ്പിൾ നൽകുന്നുണ്ട്. ബാറ്ററി സേവനങ്ങൾ സംബന്ധിച്ച ഭാഗത്ത് ഉപകരണത്തിന്റെ വിൽപ്പന അവസാനിച്ച തീയതി മുതൽ 10 വർഷം വരെ സ്പെയർ പാർട്‌സുകളുടെ ലഭ്യത അനുസരിച്ച് ബാറ്ററി മാറ്റി നൽകാൻ ആപ്പിൾ തയ്യാറായേക്കാം.

2017-ൽ പുറത്തിറങ്ങിയ ഐഫോൺ X, ആപ്പിളിന്റെ സ്മാർട്ട്‌ഫോൺ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ഹോം ബട്ടൺ ഒഴിവാക്കി ഫേസ് ഐഡി, ഒഎൽഇഡി ഡിസ്‌പ്ലേ എന്നിവ ആദ്യമായി അവതരിപ്പിച്ചത് ഈ മോഡലിലൂടെയായിരുന്നു.

ഡിസൈനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഈ ഫോൺ ഇന്നും പലരുടെയും പ്രിയപ്പെട്ട മോഡലാണ്. എന്തായാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഇനി അറ്റകുറ്റപ്പണികൾക്കായി സ്വന്തം നിലയിൽ സംവിധാനങ്ങൾ കണ്ടെത്തേണ്ടി വരും എന്നത് ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്.

Tags:    
News Summary - iPhone X, 2018 MacBook Pro, Services, Apple, Obsolete List, Consumer,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.