വായിച്ചുകഴിഞ്ഞാൽ സന്ദേശങ്ങൾ മാഞ്ഞുപോകും; അറിയാം വാട്സ്ആപിന്റെ പുതിയ ഫീച്ചർ 'ആഫ്റ്റർ റീഡിങ്'

ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വാട്സ്ആപ് 'ആഫ്റ്റർ റീഡിങ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സന്ദേശം തനിയെ ഇല്ലാതാകുന്നതാണ് ഈ ഫീച്ചർ. 'വാബീറ്റ ഇൻഫോ' (WABetaInfo) ആണ് ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഈ പുതിയ സുരക്ഷ ഫീച്ചർ കണ്ടെത്തിയത്.

സന്ദേശം തുറന്നയുടൻ തന്നെ 15 മിനിറ്റ് സമയം കൗണ്ട്ഡൗൺ ആരംഭിക്കും. ഈ സമയം കഴിയുന്നതോടെ അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ചാറ്റുകളിൽനിന്ന് സന്ദേശം പൂർണമായും മാഞ്ഞുപോകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ, ഒ.ടി.പി, വെരിഫിക്കേഷൻ കോഡുകൾ എന്നിവ കൈമാറുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ മാറ്റം. എന്നാൽ സ്വീകർത്താവ് സന്ദേശം തുറന്നില്ലെങ്കിൽ, അത് 24 മണിക്കൂർ വരെ ചാറ്റിൽ തുടരുകയും അതിനുശേഷം തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും. ഉപയോക്താക്കൾ ബ്ലൂ ടിക്ക് ഓഫ് ചെയ്തിട്ടാണെങ്കിലും ഈ ഫീച്ചർ കൃത്യമായി പ്രവർത്തിക്കുമെന്നതാണ് മറ്റൊന്ന്. ഓരോ ചാറ്റുകൾക്കോ അല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായി പൊതുവായോ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.

നിലവിൽ ഫോട്ടോകൾക്കും വിഡിയോകൾക്കും വോയ്‌സ് നോട്ടുകൾക്കും മാത്രമായി ലഭ്യമായിട്ടുള്ള 'വ്യൂ വൺസ്'ഫീച്ചറിന്റെ പരിഷ്കരിച്ച രൂപമായിട്ടാണ് പുതിയ ഫീച്ചർ വരുന്നത്. ടെക്സ്റ്റ് മെസേജുകൾക്കും ഇത് ബാധകമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ വാട്സ്ആപ്പിൽ ഡിസപ്പിയറിങ് മെസേജുകൾക്കായി 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷനുകളാണുള്ളത്.

ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ഉപയോക്താക്കൾക്കായി ഇൻ-ആപ് മെസേജ് ട്രാൻസലേഷൻ ഫീച്ചറും വാട്സ്ആപ് അവതരിപ്പിച്ചു കഴിഞ്ഞു. ഭാഷ അതിർവരമ്പുകൾ ഇല്ലാതെ ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്ന ഈ സംവിധാനം 180 രാജ്യങ്ങളിൽ ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും സന്ദേശങ്ങൾ നേരിട്ട് വിവർത്തനം ചെയ്യാൻ ഇതിലൂടെ സാധിക്കും. ആപ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.

Tags:    
News Summary - Messages will disappear after being read; Know about WhatsApp's new feature 'After Reading'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.